CrimeKeralaNews

ക്ഷേത്രഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെ കണ്ടത് അഴുകിയ മൃതദേഹം,സമീപം വിഷക്കുപ്പി

സുല്‍ത്താന്‍ബത്തേരി: പുല്‍പ്പള്ളിയില്‍ ഒന്നര മാസം മുമ്പ് കാണാതായ മധ്യവയസ്‌കന്‍റെ മൃതദേഹം ജീര്‍ണിച്ച നിലയില്‍ കുറ്റിക്കാട്ടില്‍ കണ്ടെത്തി. പുല്‍പ്പള്ളി മണ്ഡപമൂല അശോകവിലാസത്തില്‍ രത്‌നാകരന്‍റെ മൃതദേഹമാണ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ സീതാദേവി ക്ഷേത്രഭൂമിയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് വിഷക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് രത്‌നാകരന വീട്ടില്‍നിന്നും കാണാതായത്.

ഇതിന് ശേഷം 47 ദിവസം പിന്നിട്ടിരുന്നു. ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ തൊഴിലാളികള്‍ ദേവസ്വം ഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്.

പുല്‍പ്പള്ളി എസ് ഐ സി ആര്‍ മനോജിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം സുല്‍ത്താൻ ബത്തേരിയിലെ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതേസമയം, വയനാട്ടിൽ അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കാണാതായ വിമിജയുടെ മൊബൈലിൽ നിന്നുള്ള ഒടുവിലെ സിഗ്നൽ കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ നിന്നായിരുന്നു. ഈ സാഹചര്യത്തിൽ വയനാട് കമ്പളക്കാട് പൊലീസ് സംഘം ഫറോക്കിലേക്ക് പുറപ്പെട്ടു. വിമിജയുടെ ഭർത്താവ് ജെഷിയുമായാണ് പൊലീസ് ഫറോക്കിലേക്ക് പോയത്. ഈ മാസം 18 ന് ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് എന്ന് പറഞ്ഞാണ് കമ്പളക്കാട് നിന്ന് വിമിജ അഞ്ച് മക്കളെയും കൂട്ടി പോയത്.

എന്നാൽ ആറ് പേരും അവിടെ എത്തിയില്ല. ഫോണിൽ വിളിച്ചു നോക്കിയിട്ടും കിട്ടാതായതോടെയാണ് ഭർത്താവ് കമ്പളക്കാട് പൊലീസിന് പരാതി നൽകിയത്. കമ്പളക്കാട് കൂടോത്തുമ്മലിലാണ് ഇവർ താമസിച്ചിരുന്നത്. വിമിജക്കൊപ്പം മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്നേഹ (ഒൻപത്), അഭിജിത്ത് (അഞ്ച്), ശ്രീലക്ഷ്മി (നാല്) എന്നിവരാണ് ഉണ്ടായിരുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button