മകള്‍ അമേരിക്കയില്‍, കവിയൂര്‍ പൊന്നമ്മ ഒറ്റയ്ക്ക്; അമ്മ നോക്കിയിട്ടില്ലെന്ന് ബിന്ദു

കൊച്ചി:മലയാള സിനിമയില്‍ അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മയുടെ മുഖമാണ് മനസിലേക്ക് വരിക. സിനിമയിലെ കഥാപാത്രമായിട്ടല്ല കവിയൂര്‍ പൊന്നമ്മയെ മലയാളികള്‍ കാണുന്നത്. തങ്ങളുടെ സ്വന്തം അമ്മയായിട്ടാണ്. നായികയാകേണ്ട പ്രായത്തില്‍ തന്നെ അമ്മയായി അഭിനയിച്ചു തുടങ്ങിയ കവിയൂര്‍ പൊന്നമ്മ മലയാളത്തിലെ മുന്‍നിര നായകന്മാരുടെയെല്ലാം അമ്മയായി വേഷമിട്ടിട്ടുണ്ട്.

നാടകത്തില്‍ നിന്നുമാണ് കവിയൂര്‍ പൊന്നമ്മ സിനിമയിലെത്തുന്നത്. തുടക്കകാലത്ത് തന്നെ അമ്മ വേഷങ്ങളില്‍ തിളങ്ങിയതോടെ മലയാള സിനിമയില്‍ അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മയായി. അങ്ങനെ മലയാളികളുടെ മൊത്തം അമ്മയായി മാറുകയായിരുന്നു അവര്‍. ഇന്ന് ട്രോളുകളൊക്കെ ഉണ്ടെങ്കിലും കവിയൂര്‍ പൊന്നമ്മയെ പോലെ അമ്മ വേഷത്തില്‍ തിളങ്ങിയ മറ്റൊരു താരമുണ്ടാകില്ല.

Kaviyoor Ponnamma

ഓണ്‍ സ്‌ക്രീനില്‍ മറക്കാനാകാത്ത അമ്മ വേഷങ്ങള്‍ സമ്മാനിച്ചുവെങ്കിലും ഓഫ് സ്‌ക്രീനിലെ അമ്മ വേഷം കവിയൂര്‍ പൊന്നമ്മയ്ക്ക് അത്ര സുഖമുള്ളതായിരുന്നില്ല. നിര്‍മ്മാതാവായ മണിസ്വാമിയെ ആയിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം ചെയ്തത്. പ്രശ്‌നഭരിതമായിരുന്നു അവരുടെ ദാമ്പത്യം. അതേക്കുറിച്ച് കവിയൂര്‍ പൊന്നമ്മ തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മകളെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

ഒരേയൊരു മകളാണ് കവിയൂര്‍ പൊന്നമ്മയ്ക്കുള്ളത്. പേര് ബിന്ദു എന്നാണ്. ഇപ്പോള്‍ അമേരിക്കയിലാണ് ബിന്ദു സ്ഥിരതാമസം. ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ബിന്ദു കഴിയുന്നത്. ഒരിക്കല്‍ ജെബി ജങ്ഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മകളെകുറിച്ച് പൊന്നമ്മ മനസ് തുറന്നിരുന്നു. മകള്‍ ഭര്‍ത്താവിന്റെ ഫാമിലിയെപോലെയാണ് ഇരിക്കുന്നത്. അമേരിക്കയിലാണ്. മകളെ എന്റെ രണ്ടാമത്തെ നാത്തൂന്റെ മകന്‍ ആണ് വിവാഹം കഴിച്ചതെന്നും അന്ന് കവിയൂര്‍ പൊന്നമ്മ പറഞ്ഞിരുന്നു. തന്റെ മരുമകന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫെസ്സര്‍ ആണെന്നും താരം പറഞ്ഞിരുന്നു.

പരിപാടിക്കിടെ മകള്‍ക്ക് അമ്മയെക്കുറിച്ചുള്ള പരാതി ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. അമ്മ എന്നെ നോക്കിയിട്ടില്ല എന്നതായിരുന്നു മകളുടെ പരാതി. കഷ്ടം എന്നാണ് മകളുടെ പരാതിയെക്കുറിച്ച് കവിയൂര്‍ പൊന്നമ്മ പറഞ്ഞത്. താന്‍ മകളെ ഉള്ള സമയം ഒരുപാട് നോക്കിയിട്ടുണ്ടെന്നും എന്നാല്‍ താന്‍ ജോലിക്ക് പോയാല്‍ മാത്രമേ ഭക്ഷണം കഴിക്കാന്‍ പറ്റുമായിരുന്നുള്ളൂവെന്നാണ് അവര്‍ പറയുന്നത്. നന്നേ ചെറുപ്പത്തിലേ ഒരുപാട് ഉത്തരവാദിത്തങ്ങളാണ് കവിയൂര്‍ പൊന്നമ്മയ്ക്ക് ഏറ്റെടുക്കേണ്ടി വന്നത്.

കുഞ്ഞായിരുന്നപ്പോള്‍ മനസിലാക്കണം എന്നില്ല. പക്ഷെ മുതിര്ന്നപ്പോഴും ഭയങ്കര ശാഠ്യം ആയിരുന്നു. ഉള്ള സമയം ഉള്ളതുപോലെ വാരിക്കോരി കൊടുത്തിട്ടും ഉണ്ട്. ആ ശാഠ്യം ഇപ്പോഴും ഉണ്ട്. ആ പരിഭവം മാറില്ലെന്നാണ് മകളുടെ വാക്കുകളോട് കവിയൂര്‍ പൊന്നമ്മ പ്രതികരിക്കുന്നത്. എന്നാല#് തനിക്ക് അതില്‍ സങ്കടമില്ലെന്നും അവര്‍ പറയുന്നു. കാരണം മകള്‍ പറഞ്ഞതില്‍ കുറച്ച് ശരിയുണ്ടെന്നത് തന്നെ. ഇടക്ക് നോക്കാന്‍ ആയില്ല എന്നത് ഒരു സത്യം ആണല്ലോ. പറയാന്‍ പാടില്ലാത്തതാണ്, എങ്കിലും പറയാം എട്ടുമാസം വരെ പാല് കൊടുത്തിട്ടൊള്ളൂവെന്നും പരിപാടിയില്‍ കവിയൂര്‍ പൊന്നമ്മ തുറന്ന് പറയുന്നുണ്ട്.

താന്‍ കുടുംബം നോക്കാനുള്ള ഓട്ടത്തിലായിരുന്നു എന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്. എന്നാല്‍ തനിക്ക് സ്‌നേഹമില്ല എന്ന് പറഞ്ഞാല്‍ സഹിക്കാനാകില്ലെന്നും താരം പറയുന്നുണ്ട്. പിന്നാലെ സത്യനൊപ്പം അഭിനയിക്കുമ്പോഴുണ്ടായ ഒരനുഭവവും കവിയൂര്‍ പൊന്നമ്മ പങ്കുവെക്കുന്നുണ്ട്. ശിക്ഷ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴായിരുന്നു സംഭവം.

Kaviyoor Ponnamma

കട്ടിലിന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു സംസാരിക്കുന്ന രംഗമാണ് ചിത്രീകരിക്കുന്നത്. സംവിധായകന്‍ കന്നഡ സിനിമയില്‍ നിന്നുമുള്ളയാളാണ്. ഇടയ്ക്ക് അയാള്‍ വന്ന് സത്യന്റെ ചെവിയില്‍ എന്തോ പറഞ്ഞു. തുടര്‍ന്ന് സത്യന്‍ മാഷ് തന്നോടായി പൊന്നി നമുക്ക് ഈ സീന്‍ നാളെ എടുത്താലോ എന്ന് ചോദിച്ചുവെന്നാണ് കവിയര്‍ പൊന്നമ്മ പറയുന്നത്. പിന്നാലെ അതിന്റെ കാരണവും അവര്‍ പങ്കുവെക്കുന്നുണ്ട്.

പട്ടുസാരിയാണ് ഉടുത്തിരുന്നത്. ഞാന്‍ റൂമില്‍ വന്ന് സാരി മാറാന്‍ നില്‍ക്കുമ്പോള്‍ സാരി നിറയെ നനഞ്ഞിരിക്കുന്നു, മുലപ്പാല്‍ വീണു നനഞ്ഞതാണ്. രാവിലെ ഫീഡ് ചെയ്തിട്ട് വന്നതാണ്. അങ്ങനെ എന്തൊക്കെയോ ജീവിതത്തില്‍ ഉണ്ടായി. കുടുംബം പുലര്‍ത്താന്‍ വേണ്ടിയുള്ള ഓട്ടത്തില്‍ ആയിരുന്നുവെന്നാണ് കവിയൂര്‍ പൊന്നമ്മ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News