ഭർത്താവ് ഉപദ്രവിക്കുന്നുവെന്ന മകളുടെ പരാതി; മരുമകനെ ഓടുന്ന ബസിൽ കൊലപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ

മുംബൈ: മകളെ നിരന്തരമായി ഉപദ്രവിച്ച മരുമകനെ കൊലപ്പെടുത്തിയ സംഭവത്തിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഹനുമന്തപ്പ കാളെ, ഭാര്യ ഗൗരവ കാളെ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോലാപുരിലേക്കുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ വെച്ചാണ് കൊലപാതകം നടന്നത്. സന്ദീപ് ഷിർഗാവെ (35) ആണ് കൊല്ലപ്പെട്ടത്.

ഭർത്താവ് ഉപദ്രവിക്കുന്നത് തടഞ്ഞില്ലെങ്കിൽ ജീവനൊടുക്കുമെന്ന മകളുടെ മുന്നറിയിപ്പിനു പിന്നാലെയാണ് കൊലപാതകം നടത്തിയത്. കോലാപുരിലേക്കുള്ള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിൽ സന്ദീപിനൊപ്പം യാത്ര ചെയ്യുന്നതിനിടെ സന്ദീപ് ഉറങ്ങിയ സമയം നോക്കി പാന്റിന്റെ നാട ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ഇവരെ കൂടാതെ രണ്ടുപേർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. മൃതദേഹം കോലാപുർ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച് ഇവർ കടന്നു കളയുകയായിരുന്നു. സന്ദീപിനെ കാണാതായതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ച് പുറത്ത് അറിയുന്നതും പ്രതികളായ ദമ്പതികളെ അറസ്റ്റ് ചെയ്തതും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News