‘മതില്‍ക്കെട്ടില്ലാതെ വേദി തുറക്കുന്ന സമയത്ത് കൂടല്‍മാണിക്യത്തിലേക്ക് ഓടിവരും’; കാരണമില്ലാതെ സ്റ്റേജ് വിട്ടിറങ്ങേണ്ടി വരുന്നത് കൊല്ലുന്നതിന് തുല്ല്യം; മതമില്ലാത്ത വേദി നൃത്തമായി മന്‍സിയ

ഇരിങ്ങാലക്കുട: ‘കലയ്ക്ക് മതമില്ല, പാടുന്നോര്‍ പാടട്ടെ ആടുന്നോര്‍ ആടട്ടെ’ വേദിയില്‍ നൃത്തമാടി നര്‍ത്തകി മന്‍സിയ. അഹിന്ദുവാണെന്ന് പറഞ്ഞ് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മന്‍സിയയ്ക്ക് വേദി നിഷേധിക്കപ്പെട്ടിരുന്നു.
ക്ഷേത്രോത്സവത്തിന് കലാപരിപാടി അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഡി.വൈ.എഫ്.ഐ ‘കലയ്ക്ക് മതമില്ല, പാടുന്നോര്‍ പാടട്ടെ, ആടുന്നോര്‍ ആടട്ടെ’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്.

‘കലാകാരിക്ക് വേദി വിട്ട് പോരുക എന്നത് വളരെ സങ്കടമുള്ള കാര്യമാണ്. കാരണമില്ലാതെ സ്റ്റേജ് വിട്ടിറങ്ങേണ്ടി വരിക എന്നത് ഞങ്ങളെ കൊല്ലുന്നതിനു തുല്യമാണ്. ഒരുപാടു പേര്‍ എനിക്കൊപ്പം ഇറങ്ങിപ്പോന്നു. പുതിയ തലമുറയിലെ ആളുകളില്‍ നല്ല പ്രതീക്ഷയുണ്ട്. മറ്റു മതസ്ഥരെ ശാസ്ത്രീയനൃത്തം അഭ്യസിപ്പിക്കരുത് എന്ന് പരസ്യമായി പറഞ്ഞവരുമുണ്ട്. എന്നാല്‍ എതിര്‍ക്കുന്നവരേക്കാള്‍ കൂടുതല്‍ ആളുകള്‍ നമ്മളെ കൂട്ടിപ്പിടിക്കാനുണ്ട്.

അതുകൊണ്ടാണ് മന്‍സിയ ഇപ്പോഴും കലാകാരിയായി തുടരുന്നത്. മതില്‍ക്കെട്ടില്ലാതെ എല്ലാവര്‍ക്കുമായി വേദി തുറന്നുകൊടുക്കുന്ന സമയത്ത് വേറൊന്നും നോക്കാതെ ഞാന്‍ കൂടല്‍മാണിക്യത്തിലേക്ക് ഓടിവരും’- മന്‍സിയ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News