വർക്കല: വർക്കലയിലെ കെഎഫ്സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വൻതോതിൽ കേടായ ചിക്കൻ പിടിച്ചെടുത്തു. ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന 96 പാക്കറ്റ് പഴകിയ ചിക്കനാണ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത്. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഔട്ട്‌ലെറ്റിൽ പരിശോധന നടത്തിയത്. തുടർന്നാണ് ആരോഗ്യത്തിന് അതീവ ഹാനികരമായ രീതിയിൽ സൂക്ഷിച്ചിരുന്ന കേടായ ഭക്ഷ്യവസ്തുക്കൾ പിടികൂടിയത്.
ആരോഗ്യ വിഭാഗത്തിന്റെ പരിശോധനയിലാണ് പാചകപ്പുരക്കകത്ത് വൃത്തിഹീനമായ സ്ഥലത്ത് കോഴിയുടെ മാംസം നിലത്ത് രക്തത്തോട് കിടക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇന്ന് നിരവധി ഓഫറുകൾ ആണ് സ്ഥാപന ഉടമകൾ പരസ്യം ചെയ്തിരുന്നത്. നിരവധി സഞ്ചാരികൾ ഈ സ്ഥാപനത്തിൽ ഭക്ഷണം വാങ്ങാൻ എത്തിയിരുന്നു.
സംഭവത്തെ തുടർന്ന് ശക്തമായ തുടർനടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. പരിശോധനയിൽ പിടിച്ചെടുത്ത കേടായ ചിക്കൻ പൂർണ്ണമായും നശിപ്പിച്ചു കളയുന്നതിനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനത്തിനെതിരെ നിയമപരമായ കർശന തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
എല്ലാ ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലാവധി കഴിഞ്ഞതോ ഉപയോഗശൂന്യമായതോ ആയ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ശക്തമായ നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും അധികൃതർ അറിയിച്ചു.

