കേടില്ലാത്ത അഞ്ചുപല്ലുകൾക്ക് കേടുവരുത്തി; ദന്തഡോക്ടർ അഞ്ചുലക്ഷം നഷ്ടപരിഹാരം നൽകണം

കോട്ടയം : പല്ലിന്റെ ചികിത്സ തേടിയെത്തിയ സ്ത്രീയുടെ കേടില്ലാത്ത അഞ്ചുപല്ലുകൾക്ക് കേടുവരുത്തിയെന്ന പരാതിയിൽ ദന്തഡോക്ടർ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ.

കോട്ടയം കടപ്പൂർ സ്വദേശിനി കെ.ആർ. ഉഷാകുമാരിയുടെ പരാതിയിലാണ്, കോട്ടയം കാനൻ ദന്തൽ ക്ലിനിക്കിലെ സർജൻ ഡോ. ഷൈനി ആന്റണി റൗഫ് നഷ്ടപരിഹാരം നൽകണമെന്ന് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടത്.

മേൽനിരയിലെ പല്ലിന്റെ വിടവുനികത്താനും പൊട്ടലുണ്ടോ എന്നറിയുന്നതിനുമാണ് ഉഷാകുമാരി ക്ലിനിക്കിലെത്തിയത്.എന്നാൽ, ദന്തൽ സർജൻ, പരാതിക്കാരിയുടെ അനുവാദം ഇല്ലാതെ കുത്തിവെച്ച് മരവിപ്പിച്ച്, കേടുപാടില്ലാത്ത മേൽനിരയിലെ ഒരു പല്ലും താഴത്തെ നിരയിലെ നാലുപല്ലുകളും രാകിമാറ്റിയെന്നും തുടർന്ന് പല്ലുകൾ ക്രൗൺ ചെയ്യുന്നതിന് അഡ്വാൻസ് തുക വാങ്ങിയെന്നും പരാതിയിൽ പറയുന്നു.

വേദനയും സംസാരിക്കുന്നതിന് ബുദ്ധിമുട്ടും അനുഭവപ്പെട്ട പരാതിക്കാരി പിറ്റേദിവസം പാലായിലെ ദന്തൽ ക്ലിനിക്കിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും അവിടെനിന്നുള്ള നിർദേശപ്രകാരം കോട്ടയം ദന്തൽകോളേജിലും ചികിത്സ തേടി.പിന്നീട് പല്ലുകളുടെ ക്രൗൺ ഉറപ്പിക്കുന്നതിനായി മറ്റൊരു ക്ലിനിക്കിൽ 57,600 രൂപ ചെലവായിയെന്നും പരാതിയിൽ പറയുന്നു.

കോട്ടയം ദന്തൽ മെഡിക്കൽ കോളേജിലെ പ്രൊഫസറും വകുപ്പുമേധാവിയുമായ ഡോ. എൽ.എസ്. ശ്രീല, പാലാ ഹോളി ട്രിനിറ്റി ദന്തൽ ക്ലിനിക്കിലെ ഡോ.ആന്റോ ആന്റണി എന്നിവരെ വിസ്തരിച്ച കമ്മിഷൻ ഇവരുടെ മൊഴി രേഖപ്പെടുത്തി.പരാതിക്കാരിയുടെ പല്ലിന്റെ വേരുകൾക്ക് മറ്റ് രോഗങ്ങൾ ഒന്നുമില്ലായിരുന്നെന്ന് എക്‌സ്‌റേ പരിശോധനയിൽ വ്യക്തമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News