പ്രചാരണത്തിനിറങ്ങിയതിന് സൈബറാക്രമണം; ജെയ്ക്കിന്റെ ഭാര്യ പോലീസിൽ പരാതി നൽകി

Geethu Thomas addressing the media. Photo: Manorama News

കോട്ടയം: ഭര്‍ത്താവിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയതിനെ സാമൂഹിക മാധ്യമങ്ങളില്‍ മോശമായി ചിത്രീകരിച്ചതില്‍ പരാതി നല്‍കി ജെയ്ക് സി. തോമസിന്റെ ഭാര്യ ഗീതു. കോട്ടയം എസ്.പി.ക്കാണ് പരാതി നല്‍കിയത്. സൈബര്‍ ആക്രമണം മാനസികമായി തളര്‍ത്തിയെന്നും അതുകൊണ്ടാണ് ഈ അവസ്ഥയിലും പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയതെന്നും ഗീതു പറഞ്ഞു.

ഒന്‍പതുമാസം ഗര്‍ഭിണിയായ ഗീതു ജെയ്ക്കിനൊപ്പം അടുത്തുള്ള വീടുകളില്‍ പ്രചാരണത്തിനിറങ്ങിയിരുന്നു. ഇതിന്റെ വീഡിയോ സൈബറിടങ്ങളില്‍ മോശമായ രീതിയില്‍ പ്രചരിപ്പിച്ചെന്നാണ് ഗീതു നല്‍കിയ പരാതി. കോണ്‍ഗ്രസ് അനുകൂല പ്ലാറ്റ്‌ഫോമുകളില്‍നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് അനുകൂലികളായ സ്ത്രീകള്‍ പോലും അതിന് കമന്റും ഷെയറും നല്‍കിയെന്നും ഗീതു പറഞ്ഞു.

മാനസികമായി ബുദ്ധിമുട്ടുണ്ടായതുകൊണ്ടാണ് പരാതിനല്‍കാന്‍ സ്റ്റേഷന്‍ വരെ വരേണ്ടിവന്നത്. ആദ്യം ജെയ്ക്കിനെതിരേ വ്യക്തിപരമായ രീതിയില്‍ അധിക്ഷേപം നടത്തി. പിന്നീട് ജെയ്ക്കിന്റെ സ്വത്തിനേക്കുറിച്ചും അച്ഛന്റെ പ്രായത്തെപ്പറ്റി പോലും മോശമായ രീതിയില്‍ പ്രചരിപ്പിക്കുകയുണ്ടായി. അവസാനം തിനിക്കെതിരേയും അധിക്ഷേപം ഉന്നയിച്ചു. വ്യക്തിപരമായി ആര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് ശരിയല്ല. അതില്‍ രാഷ്ട്രീയമില്ലെന്നും ഗീതു കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News