ദേഹപരിശോധയുടെ പേരില്‍ യുവതികള്‍ക്ക് പീഡനം; കസ്റ്റംസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

ന്യൂഡല്‍ഹി: വിദേശ വനിതകളെ ദേഹപരിശോധനയുടെ പേരില്‍ ലൈംഗികമായി പീഡിപ്പിച്ച കസ്റ്റംസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു. പരിശോധനാ മുറിയില്‍ വച്ച് യുവതികളെ പീഡിപ്പിച്ച ഇയാള്‍ അവരുടെ കൈയില്‍ ഉണ്ടായിരുന്ന വ്യാജ സിഗരറ്റ് കൊണ്ടുപോവാന്‍ അനുവദിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തി.

ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് ദേവേന്ദ്ര കുമാര്‍ ഹൂഡയെയാണ് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി പുറത്താക്കിയത്. കഴിഞ്ഞ വര്‍ഷം മെയിലാണ് ഇയാള്‍ യുവതികളെ പീഡിപ്പിച്ചത്. ഏവിയേഷന്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് അന്വേഷണം നടന്നത്. സംഭവം യുവതികള്‍ അന്വേഷണ സമിതിക്കു മുന്നില്‍ വിവരിച്ചു.

മെയ് രണ്ടിനു രാത്രിയില്‍ ഉസ്ബക്കിസ്ഥാനില്‍ നിന്നു വന്ന യുവതികളെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ഉപദ്രവിച്ചത്. രണ്ടു യുവതികളെയും വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ഇയാള്‍ പരിശോധാ മുറിയിലേക്കു കൊണ്ടുപോവുകയായിരുന്നു. ആദ്യത്തെ യുവതിയെ ഒരു മണിക്കൂറിനു ശേഷവും അടുത്തയാളെ അര മണിക്കൂറിനു ശേഷവും പോവാന്‍ അനുവദിച്ചു. ഇവരില്‍നിന്നു യാതൊന്നും പിടിച്ചെടുത്തിട്ടില്ലെന്നു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

ഏവിയേഷന്‍ ഇന്റലിജന്‍സ് യൂണിറ്റ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ കംപ്ലയിന്‍സ് കമ്മിറ്റി യുവതികളുടെ മൊഴിയെടുത്തു. പരിശോധനാ മുറിയില്‍ വച്ച് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചതായി യുവതികള്‍ മൊഴി നല്‍കി. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അനുസരിച്ച് കഴിഞ്ഞ ദിവസമാണ് ഉദ്യോഗസ്ഥനാണ് സ്വയം വിരമിക്കല്‍ ഉത്തരവ് നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News