ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍ പൊലീസ് പരിശോധന,പരിശോധനയ്ക്ക് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ഹോട്ടല്‍ വ്യവസായി ശരത്ത്,മാധ്യമവിചാരണ തടയണമെന്ന് ഹൈക്കോടതിയില്‍ ദിലീപിന്റെ ഹര്‍ജി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ ദിലീപിന്റെ (Dileep)സുഹൃത്തിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന. ഹോട്ടല്‍ വ്യവസായി ശരത്തിന്റെ ആലുവ തൊട്ടുമുഖത്തെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ദിലീപും സുഹൃത്തുക്കളും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ പേരുകളിലൊന്ന് ശരത്തിന്റേതായിരുന്നു. ഇയാള്‍ പുറത്തുവിട്ട ശബ്ദരേഖകളിലും ശരത്തിന്റെ പേരുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ മാധ്യമവാര്‍ത്തകള്‍ വിലക്കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച കേസില്‍ രഹസ്യവിചാരണ നടത്തണമെന്ന കോടതി ഉത്തരവ് ലംഘിക്കുന്നതാണ് മാധ്യമവാര്‍ത്തകളെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണക്കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകും വരെ കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണം.

രഹസ്യവിചാരണയുടെ മാര്‍ഗനിര്‍ദേശം ലംഘിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി വേണം എന്നിങ്ങനെയാണ് ഹര്‍ജിയിലെ ആവശ്യം. സാക്ഷി വിസ്താരം അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന കേസിന്റെ വിചാരണ അട്ടിമറിക്കാണ് അന്വേഷണസംഘവും പ്രോസിക്യൂഷനും ശ്രമിക്കുന്നതെന്നും മാധ്യമവിചാരണയിലൂടെ പൊതുജന മധ്യത്തില്‍ തന്നെ അവഹേളിക്കുകയാണെന്നും ദിലീപ് ആരോപിച്ചു.

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള പ്രോസിക്യൂഷന്റെ അപേക്ഷ ഹൈക്കോടതി നിരസിച്ചു. എന്നാല്‍ അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാനുള്ള ആവശ്യം കോടതി അംഗീകരിച്ചു. രാവിലെ കോടതിയില്‍ 3 പേരുടെ പുനര്‍വിസ്താരത്തിന് അനുമതി നല്‍കുന്നതായി ജസ്റ്റിസ് കൌസര്‍ എടപ്പഗത്ത് അറിയിച്ചെങ്കിലും ഉത്തരവില്‍ നിന്ന് ഇത് ഒഴിവാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News