‘കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് നൽകുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നത്’: എംവി ഗോവിന്ദൻ 

പാലക്കാട് :  മതിയായ പരിശോധനയില്ലാതെ പാർട്ടി മെമ്പർഷിപ്പ് നൽകുന്നതിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാ‍ര്‍ട്ടി മെമ്പ‍‍ര്‍മാര്‍ പൊലീസ് കേസുകളിൽ പെടുന്നത് സ്ഥിരമായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം. കാണുന്നവർക്കെല്ലാം മെമ്പർഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സിപിഎം നേരിടുന്നതെന്നും അദ്ദേഹം വിമ‍ര്‍ശിച്ചു.

 സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തുടങ്ങിയ ഇംഎംഎസ് പഠനകേന്ദ്രത്തിൻ്റെ ഉദ്ഘാടന സദസ്സിൽ വെച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ സ്വയം വിമർശനം. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഇരട്ട നരബലിക്കേസിനെയും പ്രതിയായ ഭവഗവൽ സിങ്ങിനെയും പരോക്ഷമായി പരാമർശിച്ചായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ വിമർശനം. ഭവഗവൽ സിങ്ങിന്റെ  പാര്‍ട്ടി ബന്ധം സിപിഎമ്മിന് വലിയ തലവേദനയായ സാഹചര്യത്തിൽ കൂടിയാണ് ഈ സ്വയം വിമര്‍ശനമെന്നതും ശ്രദ്ധേയമാണ്. 

‘മാർകിസ്റ്റ് ആവണമെങ്കിൽ സാമാന്യ പ്രത്യയശാസ്ത്ര ബോധവും വൈരുധ്യാത്മക ഭൌതിക വാദത്തെ കുറിച്ചുള്ള ബോധവും വേണമെന്നാണ് പാ‍ര്‍ട്ടി സെക്രട്ടറിയുടെ പക്ഷം. ചരിത്രം, പാർട്ടി പരിപാടി എന്നിവയെക്കുറിച്ചും സാമാന്യ ബോധം വേണം. ഇത്തരം പ്രാഥമിക ധാരണയോടെ സംഘടാ പ്രവൃത്തിയിലേർപ്പെടുമ്പോഴാണ് ഒരാൾ മാർക്സിസ്റ്റ് ആകാൻ തുടങ്ങുകയെനനും എംവി ഗോവിന്ദൻ വിശദീകരിക്കുന്നു.

സിപിഎം പ്രത്യയശാസ്ത്രത്തിന്റെ ഒരംശം പോലും ചില‍ര്‍ ജീവിതത്തിൽ പകർത്തുന്നില്ല. ശുദ്ധ അംബന്ധത്തിലേക്കും തെറ്റായ നിലപാടിലേക്കും ഇവ‍ര്‍ വഴുതി മാറുന്നു. എന്നിട്ട്  കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറാണെന്ന പേരുദോഷം നമ്മൾ കേൾക്കാനിടയാകുകയാണെന്നും അദ്ദേഹം വിമ‍ര്‍ശിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News