KeralaNews

തലശ്ശേരി നഗരസഭയിലും ന്യൂമാഹി പഞ്ചായത്തിലും ഇന്ന് ഹര്‍ത്താല്‍

കണ്ണൂര്‍: സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് സിപിഐഎം. തലശ്ശേരി നഗരസഭയിലും, ന്യൂമാഹി പഞ്ചായത്തിലുമാണ് സിപിഐഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. തലശേരി ന്യൂമാഹിക്കടുത്ത് പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാള്‍ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

ഹരിദാസിന്റേത് ആസൂത്രിത കൊലപാതകമെന്ന് തലശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സി.കെ രമേശന്‍ ട്വന്റിഫോറിനോട് പറഞ്ഞു. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ സമയത്താണ് വീടിന്റെ പറമ്പില്‍ പതിയിരുന്ന ആക്രമികള്‍ ഹരിദാസനെ ആക്രമിച്ച് കൊലപ്പെടുത്തുന്നതെന്ന് രമേശന്‍ പറഞ്ഞു.

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന അന്തരീക്ഷത്തില്‍ ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ കൊലപാതകമെന്ന് രമേശന്‍ ആരോപിച്ചു. ആര്‍എസ്എസ് നേതൃത്വം അറിഞ്ഞുകൊണ്ടുള്ള കൊലപാതകമാണ് ഇതെന്നും രമേശന്‍ ആരോപിച്ചു. ക്ഷേത്രത്തിന്റെ ഉത്സവവുമായി ബന്ധപ്പെട്ട് ചെറിയ വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെങ്കിലും ഒരു കൊലപാതകത്തിലേക്ക് നയിക്കാന്‍ തക്ക പ്രശ്നങ്ങളൊന്നും ഉടലെടുത്തിരുന്നില്ലെന്ന് തലശേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വ്യക്തമാക്കി.

നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞു. കൊലപാതകം നടത്തിയത് ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്ന് മുന്‍പ് തന്നെ സിപിഐഎം ആരോപിച്ചിരുന്നു. കൊലപാതകത്തിലൂടെയാണ് ആര്‍ എസ് എസ് സ്വയം അടയാളപ്പെടുത്തുന്നതെന്നും കലാപമുണ്ടാക്കലാണ് അവരുടെ ലക്ഷ്യമെന്നും വിജയരാഘവന്‍ ആഞ്ഞടിച്ചു. സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സിപിഐഎം പതാക ദിനത്തില്‍ത്തന്നെ ആര്‍ എസ് എസ് കൊലപാതകം ആസൂത്രണം ചെയ്തത് യാദൃശ്ചികമല്ല. ആക്രമങ്ങള്‍ക്കെതിരെ എല്ലാവരും പ്രതികരിക്കണമെന്നാണ് ഞങ്ങള്‍ക്ക് അഭ്യര്‍ഥിക്കാനുള്ളത്. ഇതിലുള്ള അമര്‍ഷം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ചാണ് ഈ ആക്രമണമെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇത് ആര്‍ എസ് എസിന്റെ ക്രൂരതയുടെ തെളിവായി തന്നെ കാണണം. അതിലുള്ള രോഷവും വിഷമവും രേഖപ്പെടുത്തുന്നു. സി പി ഐ എം യാതൊരു പ്രകോപനവും ഉണ്ടാക്കിയിട്ടില്ല.

സംഘപരിവാര്‍ നേതാവിന്റേതായി പുറത്തുവന്ന പ്രസംഗം ഇതൊരു ആസൂത്രിതമായ കൊലപാതകമാണെന്ന് വ്യക്തമാക്കുന്നുണ്ട്. കണ്ണൂരില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ആര്‍ എസ് എസ് അടങ്ങിയിരിക്കില്ലെന്ന സന്ദേശമാണ് ഈ സംഭവത്തിലൂടെ പുറത്തുവരുന്നത്’. മാധ്യമങ്ങളെ കാണവേ എ വിജയരാഘവന്‍ പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് തലശേരിയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നത്. തലശേരി ന്യൂമാഹിക്കടുത്ത് സിപിഐഎം പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. പുന്നോല്‍ സ്വദേശി ഹരിദാസാണ് കൊല്ലപ്പെട്ടത്. ഇയാള്‍ മത്സ്യത്തൊഴിലാളിയാണ്. കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button