25.2 C
Kottayam
Sunday, May 19, 2024

സ്വകാര്യവത്ക്കരണം: നയരേഖയ്ക്ക് കേന്ദ്ര നേതൃത്വത്തിൻ്റെ പച്ചക്കൊടി

Must read

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) അവതരിപ്പിച്ച നവകേരള രേഖയെ പിന്തുണച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (Sitaram Yechury). വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ നിക്ഷേപത്തെ കേരളത്തിന് മാത്രമായി ചെറുക്കാനാകില്ല. സ്വകാര്യ വ്യവസായ പാർക്കുകൾ അടക്കമുള്ള കാര്യത്തിൽ രാജ്യത്തെ നിയമം അനുസരിച്ചുള്ള തീരുമാനങ്ങളാണ് പാർട്ടി എടുക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിൽ (CPIM State Conference 2022) വി എസ് അച്യുതാനന്ദനെ മിസ് ചെയ്യുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു. വി എസ് പ്രചോദനമാണ്. വി എസിനെ കാണാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‌

ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം പ്രോൽസാഹിപ്പിക്കുന്ന കേന്ദ്ര നയത്തിനെതിരെ സമരം നടത്തുന്ന പാർട്ടി കേരളത്തിൽ മറിച്ചുളള നിലപാട് എടുത്തതിനെക്കുറിച്ചായിരുന്നു സി പി എം സമ്മേളന നഗരിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ യെച്ചൂരി നേരിട്ട പ്രധാന ചോദ്യം. സ്വകാര്യ നിക്ഷേപത്തിന് കാരണമായി കോടിയേരി ഇന്നലെ പറഞ്ഞത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനം എന്ന കാരണമായിരുന്നെങ്കില്‍ യെച്ചുരി പറഞ്ഞത് മറ്റൊരു കാരണമായിരുന്നെന്ന് മാത്രം. സ്വകാര്യ വല്‍ക്കരണം കേന്ദ്ര നയമാണ്. ഒരു സംസ്ഥാനത്തിന് മാത്രമായി അതിനെ ചെറുക്കാനാകില്ല. എന്നാല്‍ സ്വകാര്യ നിക്ഷേപം വഴി വിദ്യാഭ്യാസ രംഗത്ത്  വാണിജ്യ വൽക്കരണം അനുവദിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

കെ റെയില്‍, സ്വകാര്യ മേഖലയിലെ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാനത്തിന്‍റെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയും രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് ദുര്‍ബലമായി വരുന്ന സാഹചര്യത്തില്‍ ബിജെപിയെ ചെറുക്കാന്‍ ഇടതുനിര ശക്തിപ്പെടണം. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തില്‍ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മാത്രമായിരിക്കും തീരുമാനമെന്നും യെച്ചൂരി വ്യക്തമാക്കി. നാറ്റോ നിലപാട് റഷ്യയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ഇപ്പോള്‍ നടത്തുന്ന യുദ്ധം റഷ്യ ഉടന്‍ അവസാനിപ്പിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം വേണം. ഇന്ത്യക്കാരെ സുരക്ഷിതരായി തിരികെയെത്തിക്കാൻ കേന്ദ്ര സർക്കാർ മുൻകൈയെടുക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

സിപിഎം കരട് രേഖയില്‍ ഭരണഘടന നൽകുന്ന അവകാശങ്ങൾ ഉറപ്പാക്കുന്നതിനാണ് പ്രധാനം. ബിജെപിക്കെതിരായ മതേതര ഐക്യം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യെച്ചൂരി പറഞ്ഞു. കോൺഗ്രസ് ക്ഷയിക്കുകയാണെന്നും ബിജെപിയും ആർഎസ്എസും കോൺഗ്രസിനെ ഒരു ഭീഷണിയായി കാണുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. കേരളത്തിൽ ഇടതു സർക്കാരിനെതിരെ കോൺഗ്രസ് ബിജെപി ഒത്തുകളി. ബിജെപിക്കെതിരെ ഇടത് ഐക്യനിര ശക്തമാകണം. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week