അരുവിക്കര തെരഞ്ഞെടുപ്പിലെ അലംഭാവം; സി.പി.ഐ.എമ്മില്‍ നടപടി

തിരുവനന്തപുരം: തിരുവനന്തപുരം സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന വി.കെ. മധുവിനെ തരം താഴ്ത്തി. അരുവിക്കര മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലെ വീഴ്ചയെ തുടര്‍ന്നാണ് നടപടി. ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്കാണ് തരം താഴ്ത്തിയത്.

മധുവിന് പാര്‍ലമെന്ററി വ്യാമോഹം ഉണ്ടായതായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ വിലയിരുത്തി. നിയമസഭാ തെരെഞ്ഞെടുപ്പില്‍ അരുവിക്കരയിലെ സി.പി.എം. സ്ഥാനാര്‍ഥി ജി. സ്റ്റീഫന് വേണ്ടിയുള്ള പ്രചാരണത്തില്‍ സജീവമായില്ലെന്നും, ഇടത് സ്ഥാനാര്‍ത്ഥിയെ കാലുവാരി തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് മധുവിനെതിരെ ഉയര്‍ന്ന ആരോപണം.

വി കെ മധുവിന്റെ വിശദീകരണം കൂടി തേടിയ ശേഷമാണ് മൂന്നംഗ സമിതി അന്വേഷണം പൂര്‍ത്തിയാക്കിയത്. മധുവിന്റെ ഭാഗത്ത് വീഴ്ച സംഭവിച്ചുവെന്നാണ് കമ്മീഷന്‍ കണ്ടെത്തിയത്. മണ്ഡലത്തില്‍ എല്‍.ഡി.എഫ്. വിജയിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചെന്നായിരുന്നു സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം.

ആദ്യം സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ച മധു പിന്നീട് ജി. സ്റ്റീഫന്‍ സ്ഥാനാര്‍ത്ഥിയായതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വിട്ടുനിന്നെന്നാണ് ഉയര്‍ന്ന പ്രധാന ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ ഇത് പരിശോധിക്കാന്‍ മൂന്നംഗ കമ്മീഷനെ ജില്ലാ കമ്മിറ്റി ചുമതലപ്പെടുത്തുക ആയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News