ജോലിക്കിടെ കോവിഡ്‌ പോസിറ്റീവായി, നഴ്‌സിനെ ആശുപത്രിയില്‍നിന്ന്‌ രാത്രിയില്‍ ഇറക്കിവിട്ടതായി പരാതി

ഹരിപ്പാട്: ഡ്യൂട്ടിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്‌സിനെ ഡ്യുട്ടിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി. ഹരിപ്പാടെ സ്വകാര്യാശുപത്രിക്കെതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.സമൂഹമാധ്യമത്തില്‍ക്കൂടി യുവതി പങ്കുവെച്ച കുറിപ്പിലുടെയാണ് സംഭവം പുറംലോകമറിയുന്നത്. രാത്രിഡ്യൂട്ടിയില്‍ ജോലിചെയ്ത നഴ്സിനെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നേരം പുലരുംമുന്‍പ് ആശുപത്രിയില്‍നിന്ന് ഇറക്കിവിട്ടതായാണ് പരാതിയില്‍ പറയുന്നത്.

കരുവാറ്റ സ്വദേശിയായ നഴ്‌സിനു ഡ്യൂട്ടിക്കിടെയാണ്‌ രോഗലക്ഷണമുണ്ടായത്‌. തുടര്‍ന്നു പരിശോധന നടത്തി. ഫലം വന്നപ്പോള്‍ രോഗം സ്‌ഥിരീകരിക്കുകയായിരുന്നു. ഒരു മണിക്കൂറിലധികം റോഡരികില്‍ നിന്ന നഴ്‌സിനെ വീട്ടുകാര്‍ എത്തിയാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കുമെന്നു ബന്ധുക്കള്‍ പറഞ്ഞു.

ആശുപത്രിയിലെ ജീവനക്കാരില്‍ നാല്‍പതോളം പേര്‍ക്കു കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ രോഗമുണ്ടായിട്ടുണ്ടെന്നും ആരോടും ഇത്തരത്തില്‍ പെരുമാറിയിട്ടില്ലെന്നും ഇതില്‍ സംഭവിച്ചത്‌ എന്താണെന്നു പരിശോധിച്ച ശേഷം പറയാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പുറത്തിറക്കി നിര്‍ത്തുന്ന വിവരം അറിയിച്ചിരുന്നില്ലെന്നും മറ്റുള്ളവര്‍ക്കു പകരാതിരിക്കാന്‍ സഹപ്രവര്‍ത്തകര്‍ ചെയ്തതാകാമെന്നും പരിശോധിച്ചു നടപടി എടുക്കുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ജോലിക്കിടെ കോവിഡ് സ്ഥിരീകരിച്ച നഴ്സിനെ അവിടെതന്നെ ചികിത്സിക്കുകയോ സര്‍ക്കാരിന്റെ കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യാതെ ഇറക്കിവിട്ടു എന്നതാണ് പരാതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News