സംസ്ഥാനത്ത് കൊവിഡ് വാക്‌സിന് ക്ഷാമം; തിരുവനന്തപുരത്ത് സ്‌റ്റോക്കുള്ളത് 25,000 പേര്‍ക്ക് മാത്രം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വാക്‌സിനും ക്ഷാമം അനുഭവപ്പെടുന്നു. തിരുവനന്തപുരത്ത് സ്റ്റോക്കുള്ളത് 25,000 പേര്‍ക്കുള്ള വാക്‌സിന്‍ മാത്രമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്തെ മെഗാ ക്യാമ്പുകള്‍ മുടങ്ങുമോയെന്ന ആശങ്കയും ആരോഗ്യവകുപ്പ് പങ്കുവയ്ക്കുന്നുണ്ട്. 45 വയസിന് മുകളിലുള്ളവരുടെ വാക്‌സിന്‍ എത്രയും വേഗം എടുത്തുതീര്‍ക്കണമെന്ന തീരുമാനത്തിന് വിലങ്ങുതടിയാണ് വാക്‌സിന്‍ ക്ഷാമം. രണ്ടാം വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ആവശ്യത്തിന് വാക്സിന്‍ കിട്ടാതെ പല സംസ്ഥാനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. കൊവിഡിനെ തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.

തിരുവനന്തപുരം മേഖലയിലാണ് വാക്സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരത്ത് സ്റ്റോക്കുള്ളത് 25,000 പേര്‍ക്കുള്ള വാക്സിന്‍ മാത്രമാണ്. രണ്ട് ദിസത്തിനുള്ളില്‍ വാക്സിന്‍ ലഭ്യമായില്ലെങ്കില്‍മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ മുടങ്ങുമെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.

സംസ്ഥാനത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ 45 വയസിന് മുകളിലുള്ള പരമാവധി ആളുകള്‍ക്ക് ഒരു മാസത്തിനുള്ളില്‍ കുത്തിവെയ്പ്പ് എടുക്കുന്നതിനുള്ള കര്‍മ പദ്ധതിയുമായി ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നതിനിടയ്ക്കാണ് വാക്സിന്‍ ക്ഷാമം കൂടെയെത്തുന്നത്. കേന്ദ്രത്തോട് കഴിഞ്ഞ ദിവസം തന്നെ കൂടുതല്‍ ഡോസ് വാക്സിന്‍ ആവശ്യപ്പെട്ടതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ അനുകൂല മറുപടി ഉണ്ടായിട്ടില്ല.

സംസ്ഥാനത്ത് ഇന്നലെ 5063 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 715, എറണാകുളം 607, കണ്ണൂര്‍ 478, തിരുവനന്തപുരം 422, കോട്ടയം 417, തൃശൂര്‍ 414, മലപ്പുറം 359, കൊല്ലം 260, പത്തനംതിട്ട 259, പാലക്കാട് 252, കാസര്‍ഗോഡ് 247, ഇടുക്കി 246, ആലപ്പുഴ 235, വയനാട് 152 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 63,240 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.01 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,36,41,881 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4750 ആയി.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 162 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4463 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 413 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 691, എറണാകുളം 578, കണ്ണൂര്‍ 372, തിരുവനന്തപുരം 295, കോട്ടയം 376, തൃശൂര്‍ 408, മലപ്പുറം 332, കൊല്ലം 249, പത്തനംതിട്ട 240, പാലക്കാട് 96, കാസര്‍ഗോഡ് 219, ഇടുക്കി 231, ആലപ്പുഴ 232, വയനാട് 144 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 11, തിരുവനന്തപുരം, തൃശൂര്‍ 3 വീതം, എറണാകുളം, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, കൊല്ലം, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 187, കൊല്ലം 308, പത്തനംതിട്ട 74, ആലപ്പുഴ 105, കോട്ടയം 250, ഇടുക്കി 48, എറണാകുളം 126, തൃശൂര്‍ 207, പാലക്കാട് 170, മലപ്പുറം 330, കോഴിക്കോട് 228, വയനാട് 60, കണ്ണൂര്‍ 291, കാസര്‍ഗോഡ് 91 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 36,185 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,12,758 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,181 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,54,726 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5455 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 933 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News