കൊവിഡ് 19,എറണാകുളത്ത് 278 പേര്‍ നിരീക്ഷണത്തില്‍,ഫ്രാന്‍സില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാര്‍ നിരീക്ഷണത്തില്‍

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 278 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തിലാക്കി. ഇതില്‍ ഫ്രാന്‍സില്‍ നിന്നും തിരികെയെത്തിയ ശേഷം കോവിഡ് രോഗം സ്ഥിരീകരിച്ച വിദ്യാര്‍ഥികള്‍ മാര്‍ച്ച് 17 ന് ദില്ലിയില്‍ നിന്നും കൊച്ചി വരെ സഞ്ചരിച്ച ഫ്‌ളൈറ്റില്‍ സഹയാത്രികര്‍ ആയിരുന്ന എറണാകുളം ജില്ലയില്‍ നിന്നുള്ള 12 പേരും ഉള്‍പ്പെടുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 37 വയസ്സുകാരനുമായി സമ്പര്‍ക്കം വന്നിട്ടുള്ള കൂടുതല്‍ പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ ആവശ്യപ്പെട്ടു. ഇതില്‍ മാര്‍ച്ച് 17 ന് ഉച്ചക്ക് 12.30 ന് സന്ദര്‍ശിച്ച കര്‍ത്തേടം സഹകരണ ബാങ്കിലെ 4 ജീവനക്കാരോടും, ആ സമയം ഇടപാടുകാരായി ഉണ്ടായിരുന്ന 10 പേരോടും വീട്ടില്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം ഇല്ലാതെ തന്നെ കഴിയുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മാര്‍ച്ച് 19 ന് പകല്‍ 10.30 മുതല്‍ 11 15 വരെ സന്ദര്‍ശിച്ച വല്ലാര്‍പാടം എസ്.ബി. ഐ യില്‍ ഉണ്ടായിരുന്ന 3 ജീവനക്കാരോടും, 10 ഇടപാടുകാരോടും വീട്ടില്‍ തന്നെ കഴിയുവാന്‍ നിര്‍ദേശിച്ചു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 89 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 3463 ആണ്.
ഇന്ന് പുതുതായി 5 പേരെ കൂടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതോടെ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 32 ആയി. ഇതില്‍ 24 പേര്‍ എറണാകുളം മെഡിക്കല്‍ കോളേജിലും, 8 പേര്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും ആണുള്ളത്. കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഇന്ന് 7 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ജില്ലയില്‍ ആശുപത്രികളിലും, വീടുകളിലും ആയി നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 3495 ആണ്. ഇത് വരെയായി ജില്ലയില്‍ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെ ആകെ എണ്ണം 7645 ആണ്.

ഇന്ന് 26 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇവയെല്ലാം തന്നെ നെഗറ്റീവ് ആണ്. ഇനി 39 സാമ്പിളുകളുടെ കൂടി ഫലം ആണ് ഇനി ലഭിക്കാനുള്ളത്.

ഇന്ന് കൊറോണ കണ്‍ട്രോള്‍ റൂമിലേക്കെത്തിയത് 484 ഫോണ്‍ വിളികളാണ്. ഇന്നലെ രാത്രി മുതല്‍ ഇന്ന് രാവിലെ 9 മണി വരെ എത്തിയ 242 ഫോണ്‍ വിളികള്‍ ഉള്‍പ്പെടയാണിത്. പൊതുജനങ്ങളില്‍ നിന്നാണ് ഏറ്റവുമധികം വിളികള്‍ എത്തിയത് – 277 എണ്ണം. നിരീക്ഷണത്തില്‍ കഴിയുന്ന ആള്‍ക്കാര്‍ വീടുകളില്‍ ഉള്ള മറ്റ് കുടുംബാഗങ്ങള്‍ക്ക് ഡയാലിസിസ്, കാന്‍സര്‍ ചികിത്സ തുടങ്ങിയ അടിയന്തിര ആവശ്യങ്ങള്‍ക്ക് ആശുപത്രിയിലെത്താന്‍ വാഹന സൗകര്യം ലഭിക്കുന്നില്ല എന്നറിയിച്ച് വിളികളെത്തി. പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകരുമായോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട് പരിഹാരം കണ്ടെത്താന്‍ നിര്‍ദേശിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News