സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ക്ക് വീടുകളില്‍ ചികിത്സാനുമതി,ആദ്യചികിത്സ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളെ വീടുകളില്‍ ചികിത്സിക്കാന്‍ അനുമതി. ഇത് സംബന്ധിച്ച പുതിയ മാനദണ്ഡം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആദ്യ ഘട്ടത്തില്‍ കൊവിഡ് ബാധിച്ച, എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് അനുമതി. സര്‍ക്കാര്‍ നിയോഗിച്ച ആരോഗ്യ വിദഗ്ദ്ധരും മെഡിക്കല്‍ ബോര്‍ഡും നേരത്തെ ഇത് സംബന്ധിച്ച് നല്‍കിയ നിര്‍ദ്ദേശം സംസ്ഥാന ആരോഗ്യവകുപ്പ് അംഗീകരിക്കുകയായിരുന്നു.

കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളെ മാത്രം ആശ്രയിക്കേണ്ടതില്ലെന്നാണ് വിദഗ്ദധ നിര്‍ദ്ദേശം. വീടുകളില്‍ ചികിത്സയില്‍ കഴിയാനാഗ്രഹിക്കുന്ന കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ ഇത് സംബന്ധിച്ച് എഴുതി നല്‍കണം. വീട്ടില്‍ സൗകര്യം ഉണ്ടെന്ന് ഇതില്‍ വ്യക്തമാക്കണം. വീട്ടിലെ, മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലാത്ത മുതിര്‍ന്ന ഒരംഗം ഇവരുടെ കാര്യങ്ങള്‍ നോക്കാന്‍ ഉണ്ടാകണം.

ഇത്തരക്കാര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിന്റെ പത്താം ദിവസം കൊവിഡ് രോഗ ബാധ പരിശോധിക്കാന്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും. പോസിറ്റീവാണെങ്കില്‍ തുടര്‍ന്നും നിരീക്ഷണത്തില്‍ കഴിയണം. നെഗറ്റീവാണെങ്കില്‍ അടുത്ത ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയേണ്ടി വരും. വരും ദിവസങ്ങളില്‍ രോഗലക്ഷണമില്ലാത്ത മറ്റ് കൊവിഡ് രോഗികളെ കൂടി വീടുകളില്‍ കഴിയാന്‍ അനുവദിച്ചേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News