കണ്ണുര്‍ സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടർന്നു പിടിക്കുന്നു , മൻസൂർ വധക്കേസ് പ്രതിക്കും കോവിഡ്

കണ്ണുര്‍: കണ്ണുര്‍ ജില്ലയിലെ ജയിലുകളില്‍ കോവിഡ് പടരാന്‍ തുടങ്ങിയതോടെ തടവുകാരും ജയില്‍ ജീവനക്കാരും ഭീതിയിലായി. കഴിഞ്ഞ ദിവസം മന്‍സൂര്‍ വധക്കേസിലെ ഒന്നാം പ്രതി ഷിനോസിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തലശേരി സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയവേയാണ് ഇയാള്‍ക്ക് കോവിഡ് പോസറ്റീവായി സ്ഥിരീകരിച്ചത്. ഷിനോസിനെ കോടതിയില്‍ ഹാജരാക്കോനോ പൊലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യലിന് വിട്ടുനല്‍കാനോ അതു കൊണ്ട് കഴിഞ്ഞില്ല. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും സ്ഥിതി ആശങ്കാജനകമാണ്. ഇവിടെ നാല് തടവുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ രണ്ടുപേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രായമായവര്‍ താമസിക്കുന്ന ബ്ലോക്കിലുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇന്നും നാളെയുമായി മുഴുവന്‍ അന്തേവാസികളെയും ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. വിവിധ കേസുകളില്‍ ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്നവരിലൂടെയാണ് കണ്ണുരിലെ ജയിലുകളില്‍ കോവിഡ് വ്യാപനമുണ്ടാകുന്നത്. പ്രായമേറിയ തടവുകാരില്‍ പലര്‍ക്കും ഗുരുതരമായ അസുഖങ്ങളുണ്ട്.

സബ് ജയിലുകളിലും ഇതു തന്നെയാണ് അവസ്ഥ. അര്‍ഹതയുള്ള തടവുകാര്‍ക്ക് പരമാവധി പരോള്‍ അനുവദിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കിലും ജയിലിന് പുറത്ത് കോവിഡ് പിടിമുറുക്കിയതിനാല്‍ അത് എത്രമാത്രം പ്രായോഗികമാകുമെന്ന പുനരാലോചനയുമുണ്ട്. തടവുകാര്‍ക്കുള്ള ചികിത്സയും നിരീക്ഷണവും ജയിലിനകത്തു തന്നെ ഒരുക്കുന്നതാണ് പ്രായോഗികമെന്ന നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പ് നല്‍കുന്നത്. പോസിറ്റീവ് ആകുന്നവരെ പരമാവധി ആശുപത്രിയിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മാത്രമല്ല നെഗറ്റീവായ അന്തേവാസികളില്‍ 45 വയസിന് മുകളിലുള്ളവര്‍ക്ക് അടുത്ത ദിവസം മുതല്‍ വാക്‌സിനേഷന്‍ നല്‍കിത്തുടങ്ങും. അന്തേവാസികളില്‍ പനിയും ശരീരവേദനയടക്കമുള്ള രോഗങ്ങള്‍ നിരീക്ഷിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ജയില്‍ തടവുകാര്‍ക്കിടയില്‍ കോവിഡ് വ്യാപകമാകുന്നതിനാല്‍ പ്രത്യേക കോവിഡ് ചികിത്സാ കേന്ദ്രം തുടങ്ങാന്‍ ആലോചനയുണ്ട്.

കഴിഞ്ഞവര്‍ഷം തോട്ടടയില്‍ ഇത്തരം കേന്ദ്രം തുറന്നിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് ഇത് ഒഴിവാക്കിയത്. എന്നാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഇത്തരം സെന്ററുകള്‍ ആരംഭിക്കുന്നതിലുംം ആശങ്കയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News