KeralaNews

കൊവിഡ് രോഗപ്രതിരോധ ശേഷി കണ്ടെത്താൻ കേരളത്തിൽ സെറോ സർവ്വേ, ഉത്തരവ് പുറത്ത്

തിരുവനന്തപുരം: കൊവിഡ് ബാധ, വാക്സിൻ എന്നിവ വഴി രോഗപ്രതിരോധ ശേഷി കൈവരിച്ചതിന്റെ തോത് കണ്ടെത്താൻ കേരളത്തിൽ സെറോ സർവ്വേ നടത്തും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഇതാദ്യമായാണ് കേരളം സെറോ സർവേ സ്വന്തം നിലയ്ക്ക് നടത്തുന്നത്. ഐസിഎംആർ നടത്തിയ സെറോ സർവേയിൽ 42.7% ആണ് കേരളത്തിലെ പ്രതിരോധ ശേഷി നിരക്ക്.

തീരദേശം, നഗരങ്ങൾ, ഗ്രാമങ്ങൾ, ചേരികൾ എന്നിവിടങ്ങൾ തരംതിരിച്ച് പഠനം നടത്തും. അഞ്ച് വയസിനു മുകളിൽ ഉള്ള കുട്ടികളിലും പഠനം നടത്താനാണ് തീരുമാനം. 18ന് മുകളിൽ പ്രായം ഉള്ളവർ, 18ന് മുകളിൽ ഉള്ള ആദിവാസി വിഭാഗം, തീരദേശ വിഭാഗം, കോർപറേഷൻ പരിധികളിൽ ഉള്ളവർ, 5 – 17 വയസ് പ്രായമുള്ള കുട്ടികൾ, ഗർഭിണികൾ എന്നിവരിലാണ് പഠനം നടത്തുക.

സംസ്ഥാനത്ത് അശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.പ്രതിദിനം രോഗികളുടെ എണ്ണം ഉയരുകയാണ്. അതുകൊണ്ട് തന്നെ ജാഗ്രത ഉണ്ടാകണമെന്നും എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറയുന്നു. കേരളത്തിൽ 50 ശതമാനത്തിലധികം പേർ രോഗികൾ അല്ലെന്നും മന്ത്രി വ്യക്തമാക്കി.

വീടിനുള്ളിലും പുറത്തും ഒരുപോലെ ജാഗ്രത പാലിക്കണമെന്ന് മന്ത്രി ഓർമിപ്പിച്ചു. ബന്ധുവീടുകളിലെ സന്ദർശനം പരമാവധി ഒഴിവാക്കണം. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഷോപ്പിംഗിനും മറ്റും പോകുമ്പോൾ കുഞ്ഞുങ്ങളെ ഒഴിവാക്കണം. ഇന്ന് ഒരു ലക്ഷത്തി എഴുപതിനായിരത്തിൽ അധികം ടെസ്റ്റുകൾ നടത്തിയെന്നും ,കേരളത്തിൽ പരമാവധി കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

70.24 % പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. കേരളത്തിൽ കൊവിഡ് മരണസംഖ്യ ഏറ്റവും കുറവാണ്. 2131 രോഗികൾ ഐസിയുവിൽ ഉണ്ട്. ഐസിയു കിടക്കകളിൽ ഒളിവുള്ളത് 43 % ആണ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിക്കുന്നു ഉണ്ടെങ്കിലും ആശുപത്രികളിൽ മതിയായ സൗകര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് മരണം സുതാര്യമായി ആണ് സംസ്ഥാനത്ത് അപ്ഡേറ്റ് ചെയ്യുന്നത്. സെപ്റ്റംബർ 30 നുള്ളിൽ 18 വയസിന് മുകളിൽ ഉള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. വീട്ടിൽ സൗകര്യമില്ലെങ്കിൽ ഡിസിസികളിലേക്ക് മാറാൻ തയ്യാറാകണമെന്ന് മന്ത്രി പറഞ്ഞു. വീടുകളിൽ ഒരാൾ പൊസിറ്റീവായാൽ കർശന ക്വാറന്റീൻ പാലിക്കണമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button