കോവിഡിനെ തളച്ച് ബ്രിട്ടൻ: ലോക്‌ഡൗൺ, വാക്സീൻ വിജയം കണ്ടു

ലണ്ടൻ: ലോക്ഡൗണിലൂടെയും വാക്സീനിലൂടെയും കോവിഡിനെ വരുതിയിലാക്കി ബ്രിട്ടൻ തിരിച്ചുവരവിന്റെ പാതയിൽ. നാലാഴ്ചയ്ക്കുള്ളിൽ ആദ്യമായി പ്രതിദിന മരണനിരക്ക് ആയിരത്തിൽ താഴെയായി. വാരാന്ത്യങ്ങളിലെ കണക്കുകൾ പൂർണമായും ലഭ്യമല്ലാതിരുന്ന ഞായർ, തിങ്കൾ ദിവസങ്ങളിലൊഴികെ എല്ലാ ദിവസവും ആയിരത്തിനു മുകളിലും ഒരുവേള രണ്ടായിരത്തിന് അടുത്തും വരെയെത്തിയ മരണനിരക്കാണ് വെള്ളിയാഴ്ച 758 ആയി കുറഞ്ഞത്.

രോഗവ്യാപനത്തിന്റെ തോത് വ്യക്തമാക്കുന്ന ആർ റേറ്റ് ജൂലൈ മാസത്തിനു ശേഷം ആദ്യമായി ഒന്നിൽ താഴെയെത്തിയതും ആശ്വാസം നൽകുന്ന വാർത്തയായി. 0.7നും 0.9നും മധ്യേയാണ് ഇപ്പോൾ ബ്രിട്ടനിലെ ആർ റേറ്റ്. രോഗികളാകുന്ന ഓരോ പത്തുപേരിൽ നിന്നു രോഗം പടരുന്നത് പരമാവധി എഴുമുതൽ ഒമ്പതു പേർക്കു വരെയാണെന്ന് ചുരുക്കം.

ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കു പ്രകാരം ബ്രിട്ടനിലെ നാല് ഫെഡറൽ സ്റ്റേറ്റുകളിലും രോഗവ്യാപന നിരക്ക് കുറഞ്ഞു. ഇംഗ്ലണ്ടിൽ ഇപ്പോൾ എൺപതു പേരിൽ ഒരാൾക്കു മാത്രമാണ് രോഗമുള്ളത്. ഒരുഘട്ടത്തിൽ ഇത് മുപ്പതിൽ ഒരാൾക്ക് എന്ന സ്ഥിതിതിയിലേക്ക് താഴ്ന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News