തുറമുഖത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും

എറണാകുളം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കപ്പല്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും നിരീക്ഷണമേര്‍പ്പെടുത്താന്‍ പോര്‍ട്ട് ട്രസ്റ്റ് അതോറിറ്റിക്ക് ജില്ല കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശം നല്‍കി.

തുറമുഖം വഴി യാത്ര ചെയ്യുന്ന എല്ലാ ആളുകളുടെയും പരിശോധനാ ചുമതല പോര്‍ട്ട് ട്രസ്റ്റിനായിരിക്കും. യാത്രക്കാരുടെയും ജീവനക്കാരുടയും സാംപിളുകള്‍ ശേഖരിക്കുന്നതിനുള്ള ക്രമീകരിണങ്ങള്‍ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഒരുക്കണം. ജില്ല സര്‍വൈലന്‍സ് ടീമംഗങ്ങള്‍ സാംപിള്‍ ശേഖരണത്തിനുള്ള പരിശീലനം നല്‍കും. തുറമുഖത്തിന്റെ പരിധിക്കുള്ളില്‍ തന്നെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യമുണ്ടെന്ന് ഉറപ്പു വരുത്തണം. ആളുകളെ നിരീക്ഷണത്തില്‍ താമസിപ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയിലോ സീഫെയറര്‍ ക്ലബിലോ ഗസ്റ്റ് ഹൗസിലോ സമീപത്തുള്ള ഹോട്ടലുകളിലൊ ഒരുക്കണം.

തുറമുഖം വഴി ദിവസേന യാത്ര ചെയ്യുന്ന ആളുകളുടെ വിവരങ്ങള്‍, ശേഖരിച്ച സാംപിളുകളുടെ എണ്ണം, പരിശോധന ഫലം,നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം, നീരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കുന്ന സ്ഥലങ്ങള്‍, യാത്ര ക്രമീകരണങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ജില്ല കണ്‍ട്രോള്‍ റൂമിലും ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വൈലന്‍സ് പ്രോഗ്രാമിലും(ഐ.ഡി.എസ്.പി) അറിയിക്കണം.

തുറമുഖത്തെയും വിമാനത്താവളത്തിലെയും ആരോഗ്യ പ്രവര്‍ത്തങ്ങളുടെ നോഡല്‍ ഓഫീസര്‍ ഡോ. എം.എം ഹനീഷ്, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനീഷ് വിസ്ലോ എന്നിവർ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങ് നല്‍കിയ നിര്‍ദേശങ്ങള്‍

1.കപ്പല്‍ബര്‍ത്തില്‍ എത്തിയാലുടന്‍ തന്നെ പകര്‍ച്ച വ്യാധി വിമുക്തമാണെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഉറപ്പ് വരുത്തണം.
2. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കിട്ടിയ ശേഷം മാത്രമേ യാത്രക്കാര്‍ക്ക് ഇറങ്ങാനാവു.
3. കപ്പലില്‍ നിന്നിറങ്ങിയ ആളുകളെ ക്രമീകരിച്ചിട്ടുള്ള നിരീക്ഷണ സ്ഥലത്തേക്ക് മാറ്റുകയും സ്വകാര്യ ഏജന്‍സി ഏര്‍പ്പെടുത്തിയ കോവിഡ് ടെസ്റ്റിന് വിധേയരാക്കുകയും ചെയ്യണം.
4. സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന നിരീക്ഷണ കാലാവധി യാത്രക്കാര്‍ പൂര്‍ത്തിയാക്കണം.
5. നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി ആരോഗ്യ വകുപ്പിന്റെ ക്ലിയറന്‍സ് ലഭിക്കുന്ന ആളുകള്‍ സ്വദേശത്തേക്കു പോവുന്നതിനാവശ്യമായ ഇ-പാസുകള്‍ സ്വന്തമായി എടുക്കണം
6 യാത്രക്കാവശ്യമായ വാഹനങ്ങള്‍ സ്വയം ക്രമീകരിക്കണം. ഡ്രൈവര്‍ക്കൊപ്പം ഒരാള്‍ മാത്രമേ വാഹനത്തില്‍ യാത്ര ചെയ്യാന്‍ പാടുള്ളു. കോവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത്.
7. കോവിഡ് പോസിറ്റീവ് ആകുന്ന ആളുകളെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റും.

കൊച്ചി തുറമുഖത്ത് സ്വീകരിക്കേണ്ട മറ്റ് നടപടികൾ

1. തുറമുഖത്തെത്തുന്ന യാത്രക്കാരുടെ കോവിഡ് പരിശോധന ചെലവുകള്‍ ഷിപ്പിങ്ങ് കമ്പനികള്‍ വഹിക്കണം
2. കോവിഡ് പരിശോധന ഫലം ലഭിക്കുന്ന സമയം വരെ തുറമുഖത്ത് ഒരുക്കിയിരിക്കുന്ന നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം.
3.ഫലം നെഗറ്റീവ് ആയിട്ടുള്ള ആളുകള്‍ ആരോഗ്യ വകുപ്പിന്റെയും കസ്റ്റംസിന്റെയും ഇമിഗ്രേഷന്റെയും പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം ലക്ഷ്യ സ്ഥലത്തേക്ക് യാത്ര തുടരാം.
4. തുറമുഖത്ത് നിന്ന് യാത്ര ചെയ്യുന്ന ആളുകള്‍ യാത്രക്ക് മൂന്നോ നാലോ ദിവസം മുന്നോടിയായി എത്തി ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News