ന്യൂഡല്‍ഹി: ഐസിയുവില്‍ പ്രവേശനം ലഭിക്കാതെ കോവിഡ് രോഗി മരിച്ചതിന് പിന്നാലെ അക്രമാസക്തരായ ബന്ധുക്കള്‍ ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും ഓടിച്ചിട്ടു തല്ലി. ഡൽഹിയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച 62 കാരിയെ ആരോഗ്യസ്ഥിതി മോശമായെങ്കിലും ഐസിയുവിലേക്ക് മാറ്റാനായില്ല.
ചൊവ്വാഴ്ച രാവിലെ രോഗി മരിച്ചു. ഇതോടെ ബന്ധുക്കള്‍ ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ തിരിയുകയും ആക്രമണം അഴിച്ചു വിടുകയും ആയിരുന്നു. കയ്യില്‍ കിട്ടിയതെല്ലാം വെച്ച് ബന്ധുക്കള്‍ ആരോഗ്യ പ്രവര്‍ത്തകരെ ഓടിച്ചിട്ട് മര്‍ദ്ദിച്ചു. പിടിച്ചുമാറ്റാന്‍ ശ്രമിച്ചവര്‍ക്കും തല്ല് കിട്ടി.
മരിച്ച സ്ത്രീയുടെ ബന്ധുക്കള്‍ ഡോക്ടറെയും നഴ്‌സുമാരെയും ഓടിച്ചിട്ട് മര്‍ദിച്ചു. കയ്യില്‍ കിട്ടിയ കമ്പി കൊണ്ടാണ് ഇവര്‍ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
ഡൽഹിയിൽ സ്ഥിതി വലിയ മോശമാണെന്നാണ് റിപ്പോർട്ട്. കോവിഡ് രോഗികൾക്കായി ഡൽഹി സർക്കാർ യാതൊന്നും ഒരുക്കിയിട്ടില്ലെന്നതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ഇന്നലെ ഡൽഹി ഹൈക്കോടതി പോലും ഡൽഹി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

