കോവിഡ് രോഗികള്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാം; പത്രികസമര്‍പ്പണം ഓണ്‍ലൈനായി,പ്രചാരണത്തിന് അഞ്ചുപേര്‍ തെരഞ്ഞെടുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് കമ്മീഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം നേരിടുന്ന സാഹചര്യത്തില്‍ പുതിയ തെരഞ്ഞെടുപ്പ് മാര്‍ഗരേഖയുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കോവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കുന്നതാണ് മാര്‍ഗനിര്‍ദേശം.കോവിഡ് പോസിറ്റീവായവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാനാണ് അവസരമൊരുക്കുന്നത്. അംഗവൈകല്യമുള്ളവര്‍, 80 വയസിന് മേല്‍ പ്രായമുള്ളവര്‍, അവശ്യ സര്‍വീസില്‍ ജോലി ചെയ്യുന്നവര്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്കും തപാല്‍ വോട്ടിന് അര്‍ഹതയുണ്ടായിരിക്കും.

വോട്ടു ചെയ്യാനെത്തുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാണ്. തെര്‍മല്‍ സ്‌കാനിംഗ്, സാനിറ്റൈസര്‍, സോപ്പ്, വെള്ളം തുടങ്ങിയവ പോളിംഗ് ബൂത്തില്‍ ഉണ്ടായിരിക്കണം. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മതിയായ വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നിയന്ത്രണങ്ങളുണ്ട്. പരസ്യ പ്രചാരണം കേന്ദ്ര-സംസ്ഥാന നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഒരു വീട്ടില്‍ സ്ഥാനാര്‍ത്ഥി അടക്കം അഞ്ചുപേര്‍ മാത്രമേ പ്രചരണത്തിനെത്താവൂ. മാസ്‌കും കൈയുറയും നിര്‍ബന്ധമാണ്. ഒരേ സമയം അഞ്ചു വാഹനങ്ങള്‍ മാത്രമേ പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടുള്ളൂവെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News