ബീഡി മേടിക്കുവാന്‍ പണമില്ല, കോവിഡ് ക്യാമ്പിലെ ഫാൻ അഴിച്ചു വിറ്റു, കൊച്ചിയിൽ 3 അന്തേവാസികൾ അറസ്റ്റിൽ

കൊച്ചി:എറണാകുളം സൗത്തിലുള്ള ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ കോവിഡ്-19 ക്യാമ്പില്‍ നിന്നും അവിടെ കഴിയുന്ന അന്തേവാസികള്‍ ഫാനുകള്‍ മോഷ്ടിച്ചു. ഇന്നു രാവിലെ (15.04.2020) സ്കൂളിലെ പി.ടി.എ പ്രസിഡന്റായ ഷിബു എത്തിയപ്പോളാണ് മോഷണ വിവരം അറിയുന്നത് .

ചില ക്ലാസ്സ് മുറികള്‍ തുറന്നു കിടന്നത് ശ്രദ്ധയില്‍ പെട്ടത് പരിശോധിച്ചപ്പോളാണ് ഫാനുകള്‍ മോഷണം പോയതായി അറിയുന്നത്. അപ്പോള്‍ തന്നെ പ്രിന്‍സിപ്പാള്‍ വന്നു കാര്യം സ്ഥിരികരിക്കുകയും സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ വിജയശങ്കറിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ ഹരിപ്പാട് , ചെറുതന ലക്ഷ്മി നിവാസില്‍ ഉണ്ണികൃഷ്ണന്‍ നായര്‍ മകന്‍ സുധീഷ് (37) കൊല്ലം, പുനലൂര്‍, കാര്യറ ,മജു മന്‍സിലില്‍ താജൂദ്ദീന്‍ മകന്‍ മജു മുഹമ്മദലി (28), എറണാകുളം ചക്കരപ്പറമ്പ് കണിയാപ്പിള്ളി വീട്ടില്‍ ശ്രീധരന്‍ മകന്‍ ജിന്തേഷ് (39) എന്നിവരെ അറസ്റ്റ് ചെയ്തത്. സ്കൂളിലെ സിസിടിവി ദൃ‍ശ്യങ്ങള്‍ പരിശോധിച്ചും അന്തേവാസികളെ ചോദ്യം ചെയ്തുമാണ് പ്രതികളെ കണ്ടെത്താനായത്.

പ്രതികളെ ചോദ്യം ചെയ്തതില്‍ ടിയാന്മാര്‍ എറണാകുളത്തുള്ള ആക്രി കടയില്‍ ഫാനുകള്‍ വിറ്റതായി അറിയുവാന്‍ സാധിച്ചു. പ്രതികള്‍ ബീഡി മേടിക്കുവാന്‍ പൈസ ഇല്ലാത്തത് കൊണ്ടാണ് ഫാനുകള്‍ മോഷ്ടിച്ചത് എന്ന് കുറ്റ സമ്മതം നടത്തുകയുണ്ടായി . എറണാകുളം ACP ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍, സെന്‍ട്രല്‍ എസ് എച്ച് ഒ വിജയശങ്കര്‍, എസ് ഐ മാരായ വിപിന്‍കുമാര്‍, തോമസ്സ് , ASI സന്തോഷ്, സിപിഒ സിബിള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News