ഗോശ്രീ പാലത്തില്‍ നിന്ന് യുവതി ചാടിയതിന് പിന്നിലും കൊവിഡ്? ഒരേ ദിവസം മൂന്ന് മരണങ്ങള്‍

കൊച്ചി: കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊച്ചി ഗോശ്രീ പാലത്തില്‍ തൂങ്ങി മരിച്ച ആളുടെ മൃതദേഹം അഴിച്ചെടുക്കുന്നതിനിടയില്‍ കായലിലേക്ക് ചാടിയ യുവതിയുടെ മരണത്തിന് പിന്നിലും കൊവിഡെന്ന് സൂചന. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടമായതിന്റെ മനോ വിഷമമാണ് ആത്മഹത്യയ്ക്കു പിന്നിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഗോശ്രീ രണ്ടാം പാലത്തിന്റെ മുകളില്‍ നിന്ന് കായലിലേക്ക് ചാടിയ പള്ളിപ്പുറം സ്വദേശി ബ്രിയോണ ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരിച്ചത്.

വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് മുളവുകാട് ബോള്‍ഗാട്ടി സ്വദേശി വിജയന്‍ പാലത്തില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തിരുന്നു. ഈ മൃതദേഹം അഴിച്ചെടുക്കാന്‍ പോലീസ് ശ്രമിക്കുന്നതിനിടെയാണ് പാലത്തിലൂടെ നടന്നു വന്ന ബ്രിയോണ കരഞ്ഞുകൊണ്ട് കായലിലേക്ക് ചാടിയത്. ഇതു കണ്ട അജിത്കുമാര്‍ എന്നയാള്‍ പുറകെ ചാടി ബ്രിയോണയെ കരയ്ക്കടുപ്പിച്ചെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി മരിക്കുകയായിരുന്നു.

ബ്രിയോണ എറണാകുളത്ത് സ്വകാര്യ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇവിടുത്തെ ജോലി നഷ്ടമായിരുന്നു. തുടര്‍ന്ന് ജോലിയ്ക്കായി ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പുതിയ ജോലി അന്വേഷിച്ചു വരികയാണെന്നുമാണ് പോലീസിന് ലഭിച്ച വിവരം.

കഴിഞ്ഞ ദിവസം ഒരു അഭിമുഖം ഉണ്ടെന്ന് പറഞ്ഞു വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. ബ്രയോണയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ മറ്റ് കാരണങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരുന്നുണ്ട്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ബ്രയോണ ആത്മഹത്യ ചെയ്തതെന്നായിരുന്നു പോലീസിന് ആദ്യം ലഭിച്ച വിവരം.

ബ്രയോണയുടെയും വിജയന്റെയും മരണത്തെ കൂടാതെ മറ്റൊരു മരണവും ഇവിടെ നടന്നിരുന്നു. രാവിലെ ഡി.പി വേള്‍ഡിനോട് ചേര്‍ന്ന് അജ്ഞാത മൃതദേഹം പോലീസ് കണ്ടെത്തുകയായിരുന്നു. ഇതുവരെയും ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്ന് മരണങ്ങളും തമ്മില്‍ ബന്ധമില്ലെന്നും പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News