അടുത്ത മാസം അവസാനത്തോടെ ഓരോ ജില്ലകളിലും 5000 രോഗികള്‍ വരെയാകാം; കേരളത്തിലെ സ്ഥിതി ആശങ്കാജനകം

തിരുവനന്തപുരം: ആഗസ്റ്റ് മാസം അവസാനത്തോടെ സംസ്ഥാനത്ത് ഓരോ ജില്ലകളിലും 5000 രോഗികള്‍ വരെയാകാമെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. കേരളത്തില്‍ സ്ഥിതി ആശങ്കാജനകമാണ്. ആഗസ്റ്റ് അവസാനത്തോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. സാഹചര്യം മനസിലാക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും യോഗം തീരുമാനിച്ചു.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഇത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനാണ് ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്നത്. കൊവിഡ് നിയന്ത്രണവിധേയമാക്കാന്‍ കഴിയുന്നതെല്ലാം ചെയ്യും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടുതല്‍ ശക്തമാക്കും. പൊതുജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.

അതേസമയം, തിരുവനന്തപുരത്ത് കൊവിഡ് തീവ്ര വ്യാപനമെന്ന് സൂചന. ജില്ലയില്‍ എല്ലായിടത്തും രോഗബാധിതരുണ്ട്. ഇതോടൊപ്പം ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടായാല്‍ ഇവരെ ഐസൊലേറ്റ് ചെയ്യാന്‍ സ്ഥലമുണ്ടെങ്കിലും മതിയായ ആരോഗ്യ പ്രവര്‍ത്തകരില്ല.

താത്കാലിക നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും ഇതിനായി ആരും മുന്നോട്ടു വരുന്നില്ല. തദ്ദേശ സ്ഥാപനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കാനാവുന്നില്ല. ഐസൊലേഷന്‍ കേന്ദ്രങ്ങളിലെ വൊളന്റിയേഴ്സിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ല അടച്ചിട്ട് പ്രതിരോധം തീര്‍ക്കേണ്ട സാഹചര്യമാണെന്ന് ജില്ലാ ആരോഗ്യവിഭാഗം വിദഗ്ധര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News