ഏപ്രില്‍ പകുതിയോടെ വൈറസ് ബാധയേല്‍ക്കുന്നവരുടെ എണ്ണം പത്തിരട്ടി കൂടും! ചൈനയും യൂറോപ്പും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നം സൃഷ്ടിക്കുക ഇന്ത്യയില്‍

ന്യൂഡല്‍ഹി: ലോക ജനതയെ ഭീതിയിലാക്കി മുന്നേറുന്ന കൊറോണ വൈറസ് ചൈനയും യൂറോപ്പും കഴിഞ്ഞാല്‍ ഏറ്റവും പ്രശ്‌നം സൃഷ്ടടിക്കുക ഇന്ത്യയിലെന്ന് ആരോഗ്യ വിദഗ്ദ്ധര്‍. ആഴ്ചതോറും ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം കുടുന്ന സാഹചര്യത്തില്‍ ഏപ്രില്‍ പകുതിയോടെ വൈറസ് ബാധയേല്‍ക്കുന്നവരുടെ എണ്ണം പത്തിരട്ടി കൂടുമെന്നാണ് വിലയിരുത്തല്‍. ചൈനയിലേതിലും കൂടുതല്‍ ജനസാന്ദ്രതയും ചേരിപ്രദേശങ്ങളിലെ രോഗസാധ്യതയുമാണ് വൈറസ് പടരാന്‍ കാരണം.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ അഡ്വാന്‍സ്ഡ് റിസര്‍ച്ച് ഇന്‍ വൈറോളജിയിലെ വിദഗ്ദ്ധരാണ് ഈ സാഹചര്യം ചൂണ്ടിക്കാട്ടുന്നത്. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില്‍ ശരാശരി ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററില്‍ 148 പേര്‍ എന്നതാണ്. ഇന്ത്യയില്‍ ഇത് ചതുരശ്ര കിലോമീറ്ററില്‍ 420 പേരാണ്. ജനസാന്ദ്രത കുറഞ്ഞ യൂറോപ്പില്‍ പോലും രോഗവ്യാപനം നിയന്ത്രിക്കാന്‍ ഫലപ്രദമായി കഴിഞ്ഞില്ല.

അകലം പാലിക്കുക എന്നത് ഉപരിവര്‍ഗ, മധ്യവര്‍ഗ സമൂഹത്തിനിടയില്‍ സാധിക്കും. എന്നാല്‍ സാമ്പത്തീകമായി ഏറെ പിന്നില്‍ നില്‍ക്കുന്ന നഗര ദരിദ്രരിലും ഗ്രാമീണരിലും ഇത് ഫലപ്രദമാകുമെന്ന് പറയാനാകില്ല. ചേരിപോലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന അനേകം ഇടങ്ങളിലേക്ക് രോഗം പടരുന്ന സാഹചര്യം ഉണ്ടായാല്‍ ഇന്ത്യയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ദുഷ്‌ക്കരമാകും.

രോഗബാധിതരുടെ എണ്ണമെടുക്കുമ്പോള്‍ മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ അത്ര ഭീതി നിലവില്‍ ഇന്ത്യയിലില്ല. എന്നാല്‍ ഇതൊരു ദുരന്തമാണെന്ന് രാജ്യത്തെ ജനങ്ങളില്‍ ഭുരിഭാഗവും തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ട് ഓരോ ആഴ്ച പിന്നീടുമ്പോഴും രോഗ ബാധിതരുടെ എണ്ണം കൂടിക്കൂടിവരും. ഇന്ത്യയില്‍ പരിശോധന എന്നത് അതീവ ദുഷ്‌കരമാകുമെന്ന് പകര്‍ച്ച വ്യാധി വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടും ദക്ഷിണകൊറിയയില്‍ കഴിഞ്ഞ മാസം രോഗബാധിതരുടെ എണ്ണത്തില്‍ 2000 ശതമാനമായിട്ടാണ് രോഗബാധ കൂടിയത്. അപ്പോള്‍ ലോകത്ത് ഏറ്റവും കുറവ് പണം ആരോഗ്യ കാര്യങ്ങള്‍ക്കായി ചെലവഴിക്കുന്ന ഇന്ത്യയില്‍ പകര്‍ച്ചവ്യാധി തടയല്‍ ഫലപ്രദമായി എങ്ങിനെ നടപ്പാക്കാനാകൂമെന്നും വിദഗ്ദ്ധര്‍ ചോദിക്കുന്നു. ജിഡിപിയുടെ 3.7 ശതമാനം തുക മാത്രമാണ് ഇന്ത്യ ചെലവഴിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News