കൊറോണ വൈറസ് ബാധ, ഇന്ത്യയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക്,കൊറോണ സ്ഥിരീകരിച്ചവരുടെ കണക്കിങ്ങനെ

ന്യൂഡല്‍ഹി: പിന്നെയും ഭീതി പടര്‍ത്തി കൊറോണ വൈറസ്.കൂടുതല്‍ പേരിലേക്ക് വൈറസ് വ്യപിക്കുകയാണ്. എന്നാല്‍ പ്രതിരോധിക്കാനുള്ള നടപടികള്‍ ഒരുവശത്തു ശക്തമാക്കുന്നുണ്ട്.രാജ്യത്ത് 22 പേര്‍ക്കുകൂടി ബുധനാഴ്ച വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതോടെ കൊറോണബാധിച്ചവരുടെ എണ്ണം 29 ആയി.

ഇതില്‍ 16പേര്‍ ഇറ്റലിയില്‍നിന്നുള്ള വിനോദസഞ്ചാരികളാണ്. ഇന്ത്യക്കാരനായ ഇവരുടെ ഡ്രൈവര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഹരിയാണ-1, ഡല്‍ഹി-1, ആഗ്ര-6, തെലങ്കാന-1, കേരളം-3 (രോഗം ഭേദമായവര്‍) എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്കുകള്‍.

കൊറോണ വൈറസ് പരിശോധനയ്ക്കുള്ള സംവിധാനങ്ങള്‍ അടിയന്തരമായി വിപുലപ്പെടുത്താന്‍ ആരോഗ്യമന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. രോഗബാധ സംശയിക്കുന്നവരെ ഐസൊലേഷനിലേക്ക് മാറ്റണം. കൂടാതെ, നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കൊറോണ വ്യാപനം സംബന്ധിച്ച ജില്ലാതല മാപ്പ് തയ്യാറാക്കാനും പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഇറ്റലിയില്‍നിന്നെത്തിയ തങ്ങളുടെ ഒരു ജീവനക്കാരന് കൊറോണ ബാധിച്ചതായി പേടിഎം അറിയിച്ചു. ഇദ്ദേഹത്തെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പനിയുടെ ഗുരുഗ്രാമിലെയും നോയ്ഡയിലെയും ഓഫീസുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചു. ജീവക്കാരോട് വീട്ടിലിരുന്ന് ജോലിചെയ്താല്‍ മതിയെന്ന് മാനേജ്‌മെന്റ് നിര്‍ദേശിച്ചു. ഇതിനുപുറമേ വിദേശത്ത് 17 ഇന്ത്യക്കാര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 16 പേര്‍ ജപ്പാന്‍ തീരത്തുള്ള ആഡംബരക്കപ്പലിലും ഒരാള്‍ യു.എ.ഇ.യിലുമാണ്. എല്ലാ രാജ്യത്തുനിന്നും ഇന്ത്യയിലെത്തുന്നവരെ പരിശോധനയ്ക്കു വിധേയരാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News