Kaduva:’കടുവ’യിലെ വിവാദ സംഭാഷണം നീക്കി; സെന്‍സറിംഗ് കഴിഞ്ഞാല്‍ ഇന്ന് രാത്രി പ്രിന്‍റ് മാറ്റുമെന്ന് പൃഥ്വിരാജ്
![](https://breakingkerala.com/wp-content/uploads/2022/07/kaduva-prithviraj.webp)
തിരുവനന്തപുരം:കടുവ സിനിമയിലെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സംഭാഷണം നീക്കുകയാണെന്ന് അണിയറപ്രവര്‍ത്തകര്‍. പ്രസ്‍തുത സംഭാഷണം മാറ്റിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിച്ചുവെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചാല്‍ ഇന്ന് രാത്രി തന്നെ പ്രിന്‍റ് മാറ്റുമെന്നും പൃഥ്വിരാജ് (Prithviraj Sukumaran) അറിയിച്ചു. സംവിധായകന്‍ ഷാജി കൈലാസ്, രചയിതാവ് ജിനു വി എബ്രഹാം തുടങ്ങിയവര്‍ക്കൊപ്പം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പൃഥ്വിരാജ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
വിവാദത്തെക്കുറിച്ച് ക്ഷമ ചോദിക്കുന്നു. ന്യായീകരിക്കുന്നില്ല. പക്ഷേ സാഹചര്യം വിശദീകരിക്കാം. പറയാന്‍ പാടില്ലാത്ത കാര്യം നായകന്‍ പറയുന്നതായിട്ട് തന്നെയാണ് കടുവയിലെ ആ രംഗം. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. ഇനി ഭാഗഭാക്കാവുന്ന സിനിമകളിലും ശരിയായ കാഴ്ചപ്പാടുകൾ തന്നെ ഉൾപ്പെടുത്താൻ ഇനിയും ശ്രമിക്കും, ചോദ്യങ്ങള്‍ക്ക് മറുപടിയായി പൃഥ്വിരാജ് പറഞ്ഞു.
കടുവ സിനിമയില്‍ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ചും അവരുടെ മാതാപിതാക്കളെക്കുറിച്ചും നായക കഥാപാത്രം പറയുന്ന സംഭാഷണമാണ് വിവാദത്തിന് ഇടയാക്കിയത്. സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കിയതിനൊപ്പം ചിത്രത്തിലെ പരാമര്‍ശത്തിനെതിരെ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ നിര്‍മ്മാതാക്കള്‍ക്കും സംവിധായകനും നോട്ടീസ് അയക്കുകയും ചെയ്‍തിരുന്നു. വിമര്‍ശനം കടുത്തതോടെ തെറ്റ് സമ്മതിച്ചും ക്ഷമ ചോദിച്ചും ഷാജി കൈലാസും പൃഥ്വിരാജും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനനവും വിളിച്ചുചേര്‍ത്തത്.
അതേസമയം ചിത്രം മികച്ച ബോക്സ് ഓഫീസ് പ്രതികരണവുമായി മുന്നേറുകയാണ്. ആദ്യ നാല് ദിനങ്ങളില്‍ നിന്ന് 25 കോടിയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് ചിത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷന്‍ ആണിത്. സമീപകാലത്ത് തിയറ്ററുകളില്‍ വിജയിച്ച പൃഥ്വിരാജിന്‍റെ തന്നെ ജനഗണമന എട്ട് ദിവസം കൊണ്ടാണ് ഈ കളക്ഷന്‍ നേടിയത്.