രാവണിൽ എനിക്കും ഐശ്വര്യ റായിക്കും തുല്യ പ്രതിഫലമായിരുന്നില്ല:പൃഥ്വിരാജ്

കൊച്ചി:താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം മലയാള സിനിമയ്ക്ക് വലിയ ബാധ്യത സൃഷ്ടിക്കുന്നു എന്ന ഫിലിം ചേമ്പറിന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി പൃഥ്വിരാജ്. ഒരു നടന്റെ പ്രതിഫലം കൂടുതലാണെന്ന് തോന്നിയാല്‍ അയാളെ വച്ച് സിനിമ ചെയ്യേണ്ടെന്ന് നിര്‍മാതാക്കള്‍ക്ക് തീരുമാനിക്കാമെന്ന് പൃഥ്വിരാജ് പറഞ്ഞു. അതേ സമയം നിര്‍മാണത്തില്‍ പങ്കാളികളാക്കുന്നതാണ് പലപ്പോഴും നല്ലതെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി.

പ്രതിഫലം കൂടുതലാണെന്ന് തോന്നിയാല്‍ അയാളെ വച്ച് സിനിമ ചെയ്യേണ്ട എന്ന് തീരുമാനിച്ചാല്‍ മതി. അതേ സമയം നിര്‍മാണത്തില്‍ പങ്കാളിയാക്കിയാല്‍ നല്ലതാണ്. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും അതിന് അനുസരിച്ച് പ്രതിഫലം നല്‍കുക. ഞാന്‍ പരമാവധി സിനിമകള്‍ അങ്ങനെയാണ് ചെയ്യാറ്.

നടിമാര്‍ക്കും നടന്‍മാര്‍ക്കും തുല്യവേതനം നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനും പൃഥ്വിരാജ് പ്രതികരിച്ചു.

സ്ത്രീകള്‍ക്ക് തുല്യവേതനത്തിനുള്ള അര്‍ഹതയുണ്ട്. എന്നാല്‍ അതില്‍ ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഞാന്‍ രാവണ്‍ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്കും ഐശ്വര്യ റായിക്കും ഒരേ പ്രതിഫലമല്ല ലഭിച്ചത്. എനിക്ക് കുറവാണ് ലഭിച്ചത്. താരമൂല്യമാണ് പ്രതിഫലം തീരുമാനിക്കുന്നത്. ഒരു നടന്‍ അല്ലെങ്കില്‍ നടി അവരുടെ സാന്നിധ്യം സിനിമയ്ക്ക് എത്രത്തോളം ഗുണം ചെയ്യും എന്നതാണ് അവിടെ പരിഗണിക്കുന്നത്.

നടീനടന്‍മാരും അങ്ങനെയാണ് ചോദിക്കുന്നത്. മലയാളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടി മഞ്ജു വാര്യരാണെന്നാണ് എന്റെ അറിവ്. മഞ്ജുവും ഒരു പുതുമുഖ നടനും ഒരുമിച്ചാണ് അഭിനയിക്കുന്നതെന്ന് മഞ്ജുവിനായിരിക്കും കൂടുതല്‍ പ്രതിഫലം നല്‍കുക- പൃഥ്വിരാജ് പറഞ്ഞു.

താരസംഘടനയായ അമ്മയുടെ യോഗത്തില്‍ വിജയ്ബാബു പങ്കെടുത്തതിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും പറഞ്ഞു. അമ്മയുടെ യോഗത്തില്‍ പങ്കെടുത്തില്ല. അതിന്റെ പ്രവര്‍ത്തന രീതികള്‍ എനിക്കറിയില്ല- പൃഥ്വിരാജ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News