KeralaNews

ഉപഭോക്താക്കള്‍ക്ക് ഇനി ഏത് ഏജന്‍സിയില്‍ നിന്നും പാചകവാതക സിലിണ്ടര്‍ വാങ്ങിക്കാം; ബുക്കിങ് ചട്ടങ്ങളില്‍ മാറ്റം

പാലക്കാട്: പാചകവാതക സിലിണ്ടറുകള്‍ ഇനി ഉപഭോക്താക്കള്‍ക്ക് ഏത് ഏജന്‍സിയില്‍ നിന്നും വാങ്ങിക്കാനുള്ള സൗകര്യം വരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്പിസിഎല്‍) എന്നീ മൂന്നു കമ്പനികളും ചേര്‍ന്ന് ഇതിനായി ഒരു പ്രത്യേക പ്ലാറ്റ്ഫോം രൂപവത്കരിക്കാന്‍ തീരുമാനിച്ചു.

ഇതോടെ പാചകവാതക ആവശ്യത്തിന് സ്വന്തം ഏജന്‍സിയെ മാത്രം ആശ്രയിക്കാതെ, മറ്റേതെങ്കിലും ഏജന്‍സിയാണ് സമീപത്ത് ഉള്ളതെങ്കില്‍ അവിടെ നിന്നു സിലിണ്ടര്‍ വാങ്ങിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇതിനായി ബുക്കിങ് ചട്ടങ്ങളിലും മാറ്റം വരുത്തേണ്ടതുണ്ട്. പാചകവാതകം ‘ബുക്ക്’ ചെയ്യുന്നതിനുള്ള മുഴുവന്‍ പ്രക്രിയയും വേഗത്തിലാക്കുന്ന കാര്യം സര്‍ക്കാരും എണ്ണക്കമ്പനികളും പരിഗണിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുക്കിങ് നിയമങ്ങള്‍ മാറ്റാന്‍ നടപടിയെടുക്കുന്നത്.

നിലവില്‍ സിലിണ്ടറുകളുടെ ബുക്കിങ്ങില്‍ 2020 നവംബര്‍ ഒന്നുമുതല്‍ ഒടിപി അടക്കമുള്ളവ ഏര്‍പ്പെടുത്തി ചില മാറ്റങ്ങള്‍ നടപ്പാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ബുക്കിങ് സംവിധാനം കൂടുതല്‍ സുരക്ഷിതവും മികച്ചതുമാക്കാന്‍ സാധിച്ചതായി എണ്ണക്കമ്പനികള്‍ വിലയിരുത്തിയെങ്കിലും പെട്രോളിയം മന്ത്രാലയത്തില്‍ തുടര്‍ന്നും പാചകവിതരണവുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിരുന്നു.

തുടര്‍ന്ന് എണ്ണക്കമ്പനികളുടെ പ്രതിനിധികളുമായി പെട്രോളിയം സെക്രട്ടറി നടത്തിയ ചര്‍ച്ചയിലാണ് ഏത് ഏജന്‍സിയില്‍നിന്നും പാചകവാതകം എന്ന ആശയം ഉയര്‍ന്നുവന്നതെന്ന് ഐഒസി വൃത്തങ്ങള്‍ പറഞ്ഞു. പാചകവാതക ബുക്കിങ് ചട്ടത്തില്‍ മാറ്റംവരുത്താനുള്ള പ്രാരംഭനടപടികള്‍ പെട്രോളിയം മന്ത്രാലയം തുടങ്ങിയെന്ന് ഐഒസി വൃത്തങ്ങള്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button