KeralaNews

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസുകാർ തന്നെ; അന്നത്തെ പിണറായി വിജയന്റെ നിലപാട് ഇതായിരുന്നു

കണ്ണൂർ: ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തെ വേട്ടയാടിയതും ദ്രോഹിച്ചതും കോൺഗ്രസുകാർ തന്നെയാണെന്ന വെളിപ്പെടുത്തലുമായി സിപിഎം നേതാവ് പി ജയരാജൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കാലം സാക്ഷി ചരിത്രം സാക്ഷിയെന്ന ആത്മകഥയെ കുറിച്ചുണ്ടായ വിവാദങ്ങളെ കുറിച്ചു മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മൻചാണ്ടിയുടെ കുടുംബത്തെ ബാധിക്കുന്ന ഗുരുതര ആരോപണങ്ങൾ അടങ്ങുന്ന രേഖകൾ എഐസിസി ആസ്ഥാനത്തും എത്തിച്ചിരുന്നതായി അദ്ദേഹം തന്നോട്‌ പറഞ്ഞിട്ടുണ്ടെന്ന്‌ ഖാദി ബോർഡ്‌ വൈസ്‌ ചെയർമാൻ പി ജയരാജൻ വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ പുറത്തുവന്ന പരാമർശങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആത്മകഥയിൽ ഇതുസംബന്ധിച്ച്‌ പറയുന്നത്‌ വസ്‌തുതയാണ്‌. അന്ന്‌ സിപിഎം നിയമസഭാ കക്ഷി സെക്രട്ടറിയായിരുന്ന തനിക്ക്‌ എംഎൽഎ ഹോസ്റ്റലിൽ ചില രേഖകൾ ലഭിച്ചു. ഉമ്മൻചാണ്ടിയുടെ കുടുംബത്തെ ബാധിക്കുന്ന ഗുരുതര ആരോപണങ്ങൾ അടങ്ങുന്നതായിരുന്നു രേഖകൾ. കോൺഗ്രസുകാർ തന്നെയാണ് ഇത് എത്തിച്ചു നൽകിയത്. നിയമസഭയിൽ വിഷയം ഉന്നയിക്കണമെന്നായിരുന്നു അതിലെഴുതിയിരിക്കുന്നആവശ്യം.

ഈ വിഷയം അന്നത്തെസിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെ അറിയിച്ചു. വ്യക്തിയുടെ കുടുംബത്തിലെ പ്രശ്‌നം രാഷ്ട്രീയ പ്രശ്‌നമാക്കി മാറ്റേണ്ടതില്ലെന്ന ഉറച്ച നിലപാടാണ്‌ അദ്ദേഹം സ്വീകരിച്ചത്‌. ഇത്തരം വൃത്തികെട്ട കളികളുടെ ഭാഗമാകേണ്ടെന്നും പിണറായി പറഞ്ഞു. ഇക്കാര്യം നിയമസഭയിൽവച്ച്‌ ഉമ്മൻചാണ്ടിയോട്‌ സംസാരിച്ചു. ഇത്തരത്തിലുള്ള രേഖകൾ പലയിടത്തും എത്തിക്കുന്നതായും എഐസിസി ആസ്ഥാനത്തും എത്തിച്ചതായും അന്ന്‌ ഉമ്മൻചാണ്ടി പറഞ്ഞു.

അതുകൊണ്ടുതന്നെ കോൺഗ്രസിനുള്ളിലെ ചേരിതിരിവിന്റെ ഫലമായാണ്‌ രേഖകൾ പ്രചരിപ്പിച്ചതെന്നാണ്‌ അനുമാനിക്കുന്നത്‌. എന്നാൽ, കുടുംബപ്രശ്‌നം രാഷ്ടീയമുതലെടുപ്പിനായി ഉപയോഗിക്കാൻ പാടില്ല എന്ന മൂല്യാധിഷ്‌ഠിത നിലപാടാണ്‌ സിപിഎം സ്വീകരിച്ചതെന്നും പി ജയരാജൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ അന്നത്തെ പ്രതിപക്ഷമായ സിപിഎം ഉന്നയിച്ചു അദ്ദേഹത്തെ വേട്ടയാടിയെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണത്തിന് മറുപടിയായാണ് പി ജയരാജന്റെ പുതിയ വെളിപ്പെടുത്തൽ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button