NationalNews

ആന്ധ്രയില്‍ നിര്‍ണ്ണായക നീക്കവുമായി കോൺഗ്രസ്; വൈ.എസ്. ശർമിളയ്ക്ക് പാർട്ടിയിലേക്ക് ക്ഷണം

ഹൈദരാബാദ്: പഴയ ശക്തികേന്ദ്രമായ ആന്ധ്രാപ്രദേശില്‍ വമ്പന്‍ രാഷ്ട്രീയ നീക്കത്തിനൊരുങ്ങി കോണ്‍ഗ്രസ്. വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി അധ്യക്ഷ വൈ.എസ്. ശര്‍മിളയെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് ഈ നീക്കം. നേതൃപ്രതിസന്ധി നേരിടുന്ന ആന്ധ്രാപ്രദേശില്‍ പാര്‍ട്ടി നേതൃസ്ഥാനം ശര്‍മിളയ്ക്ക് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ തെലങ്കാന കേന്ദ്രീകരിച്ചാണ് ശര്‍മിള പ്രവര്‍ത്തിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ശര്‍മിള പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം ശര്‍മിളയുമായി ബന്ധപ്പെട്ടത്. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളും നിലവിലെ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമാണ് വൈ.എസ്. ശര്‍മിള.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്,പ്രത്യേകിച്ച് പ്രിയങ്കയുടെ ടീം ഷര്‍മിളയുമായി ബന്ധപ്പെട്ടെന്ന് വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി ദേശീയമാധ്യമങ്ങള്‍ ചെയ്യുന്നു. ശര്‍മിളയെ കോണ്‍ഗ്രസില്‍ ചേര്‍ക്കുന്നതിനാണ് പ്രിയങ്കയ്ക്ക് താത്പര്യം. വൈ.എസ്.ആര്‍.തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാനാണ് നീക്കം. കോണ്‍ഗ്രസ് നേതൃത്വം മറ്റുപല നിര്‍ദേശങ്ങളും വെച്ചിട്ടുണ്ടെന്നും വൈ.എസ്.ആര്‍. തെലങ്കാന പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു.

കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളിലാണ് ചര്‍ച്ചകള്‍ നടന്നത്. രാജ്യസഭാ സീറ്റും ആന്ധാപ്രദേശില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവുമാണ് കോണ്‍ഗ്രസ് ശര്‍മിളയ്ക്ക് മുന്നോട്ട് വെച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവര്‍ അതിന് അനുകൂലമായ ഒരു പ്രതികരണം നടത്തിയിട്ടില്ല.

തന്റെ ആദ്യ ലക്ഷ്യം തെലങ്കാനയാണെന്നാണ് ശര്‍മിള പറയുന്നത്. ആന്ധ്രയിലേക്ക് ഇപ്പോള്‍ കടക്കാന്‍ ശർമിള താത്പര്യപ്പെടുന്നില്ലെന്നും അവരുടെ പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. എന്നാല്‍, ദീര്‍ഘകാല ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ നീക്കമെന്നാണ് സൂചന. 2029 ആകുമ്പോഴേക്കും ശര്‍മിളയെ ഉപയോഗിച്ച് ആന്ധ്രയില്‍ പാര്‍ട്ടിക്ക് പഴയ പ്രതാപം തിരിച്ചുപിടിക്കാനാണ് ഒരുക്കം. ശര്‍മിളയെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതിനായി ഹൈക്കമാന്‍ഡിന്റെ ഇടനിലക്കാരനായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആന്ധ്രപ്രദേശില്‍ നേരത്തെ ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നെങ്കിലും തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ അത് അവസാനിച്ചു. ടി.ഡി.പിക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാക്കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ജഗനെ വീഴ്ത്താന്‍ ശര്‍മിളയെ കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് ശ്രമം. ജഗനും ശര്‍മിളയും തമ്മില്‍ തര്‍ക്കത്തിലാണെന്നതും കോണ്‍ഗ്രസ് അനുകൂലമായി കാണുന്നു.

നിലവിലെ ആന്ധ്രയിലെ സാഹചര്യങ്ങളില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ വീഴ്ത്താന്‍ ഏറ്റവും മികച്ച ഓപ്ഷനാണ് ശര്‍മിളയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. സംസ്ഥാനത്ത് പാര്‍ട്ടി വലിയ നേതൃ പ്രതിസന്ധിയും നേരിടുന്നുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡി ജയിലിലായിരുന്നപ്പോള്‍ പാര്‍ട്ടിയെ നയിച്ച പരിചയും അനുഭവസമ്പത്തും ശര്‍മിളയ്ക്കുണ്ട്. ശര്‍മിള പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറായില്ലെങ്കില്‍ ആദ്യ ഘട്ടമെന്ന നിലയ്ക്ക് തെലങ്കാനയില്‍ അവരുമായി സഖ്യംരൂപീകരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button