യുപിയില്‍ കോണ്‍ഗ്രസ് എസ്.പി ധാരണ:കോണ്‍ഗ്രസ് മത്സരിയ്ക്കുന്നത് ഇവിടങ്ങളില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സമാജ്‌വാദി പാര്‍ട്ടി (എസ്.പി)-കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചകള്‍ വിജയം. പരമ്പരാഗത സീറ്റുകളായ റായ്ബറേലിയും അമേഠിയും മോദിയുടെ മണ്ഡലമായ വരാണസിയും ഉള്‍പ്പെടെ 17 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ബാക്കി 63 മണ്ഡലങ്ങളില്‍ എസ്.പിയും മത്സരിക്കാന്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയായി. എസ്.പി, കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.

2019-ല്‍ ബി.ജെ.പി. നേതാവ് സ്മൃതി ഇറാനിയോട് രാഹുല്‍ ഗാന്ധി പരാജയപ്പെട്ട മണ്ഡലമാണ് അമേഠി. ഇത്തവണ രാഹുല്‍ അമേഠിയില്‍നിന്ന് ജനവിധി തേടുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി മത്സരിച്ചിരുന്ന മണ്ഡലമാണ് റായ്ബറേലി. സോണിയ രാജ്യസഭയിലേക്ക് പോയതിനാല്‍ ഇത്തവണ മകള്‍ പ്രിയങ്ക ഗാന്ധി റായ്ബറേലിയില്‍ മാറ്റുരയ്ക്കുമെന്നാണ് സൂചന.

യു.പിയിലെ സഖ്യം യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നില്‍ പ്രിയങ്കാ ഗാന്ധി നിര്‍ണായകമായ പങ്കുവഹിച്ചെന്ന് യു.പിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി അവിനാഷ് പാണ്ഡെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തിന്റെ വിശാലമായ താത്പര്യത്തിനായി സഖ്യം യാഥാര്‍ത്ഥ്യമാക്കിയതിന് അഖിലേഷ് യാദവിനും മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

യു.പിയിലെ 63 മണ്ഡലങ്ങള്‍ക്ക് പുറമെ മധ്യപ്രദേശിലെ ഖജുരാഹോ മണ്ഡലവും കോണ്‍ഗ്രസ് എസ്.പിക്ക് വിട്ടുകൊടുത്തു. യു.പിയുടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഖജുരാഹോ എസ്.പിയ്ക്ക് സ്വാധീനമുള്ള മണ്ഡലമാണ്.

യു.പിയില്‍ സഖ്യം മുന്നോട്ടാണെന്നും രാഹുല്‍ഗാന്ധിയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും എസ്.പി. അധ്യക്ഷന്‍ അഖിലേഷ് യാദവ് നേരത്തേ പ്രതികരിച്ചിരുന്നു. സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ ന്യായ് യാത്രയില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

യു.പിയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 17 മണ്ഡലങ്ങള്‍

റായ്ബറേലി, അമേഠി, ഫത്തേപ്പുര്‍ സിക്രി, സഹരണ്‍പുര്‍, പ്രയാഗ്‌രാജ് (പഴയ അലഹാബാദ്), മഹാരാജ്ഗഞ്ജ്, വരാണസി, അംരോഹ, ഝാന്‍സി, ബുലന്ദ്ശഹര്‍, ഗാസിയാബാദ്, മഥുര, സിതാപുര്‍, ബരാബംകി, കാന്‍പുര്‍, ബന്‍സ്ഗാവ്, ദേവ്‌രിയ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News