‘യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആദ്യം പിന്തുണ പ്രഖ്യാപിക്കുകയാണ് അന്‍വര്‍ ചെയ്യേണ്ടത്; അതിനുശേഷം സഹകരിപ്പിക്കുന്നതില്‍ യുഡിഎഫ് തീരുമാനം പറയും’; സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്ന് കെ മുരളീധരന്‍; അന്‍വറിനെ പേടിയില്ലെന്ന് അടൂർ പ്രകാശ്

'യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആദ്യം പിന്തുണ പ്രഖ്യാപിക്കുകയാണ് അന്‍വര്‍ ചെയ്യേണ്ടത്;  അതിനുശേഷം സഹകരിപ്പിക്കുന്നതില്‍ യുഡിഎഫ് തീരുമാനം പറയും';  സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അന്‍വര്‍ ആദ്യം നിലപാട് പ്രഖ്യാപിക്കണമെന്ന തീരുമാനം വിഡി സതീശന്‍ മാത്രം എടുത്ത തീരുമാനമല്ലെന്ന് മുരളീധരന്‍ വ്യക്തമാക്കി. പാലക്കാട് തെരഞ്ഞെടുപ്പിലുണ്ടായ ഗ്യാപ്പ് നിലമ്പൂരില്‍ ഉണ്ടാകരുതെന്ന് നേരത്തെ തീരുമാനിച്ചതാണ്. അതിനാല്‍ എല്ലാ തീരുമാനങ്ങളും പാര്‍ട്ടി എടുക്കുന്നത് കൂട്ടായി ആലോചിച്ചാണ്.

തീരുമാനങ്ങള്‍ എല്ലാം കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് എടുത്തത്. അന്‍വര്‍ ആദ്യം പിന്തുണ പ്രഖ്യാപിക്കണം. പി വി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആദ്യം നിരുപാധിക പിന്തുണ പ്രഖ്യാപിക്കണം. അതിനുശേഷം അന്‍വറിനെ സഹകരിപ്പിക്കുന്നതില്‍ യുഡിഎഫ് തീരുമാനം പറയും. സഹായിക്കുന്നവരെ ഞങ്ങള്‍ തിരിച്ചും സഹായിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

പി വി അൻവറിന്റെ പരസ്യ വിമർശനം തുടരുന്നതിൽ കോൺഗ്രസിൽ കടുത്ത അതൃപ്തി. സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ഹൈക്കമാൻഡ് തീരുമാനിച്ച സ്ഥാനാർത്ഥിയെ അൻവർ നിരന്തരം ചോദ്യം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ്. കോൺഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒത്തുതീർപ്പും വേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്.

സതീശനെ മാത്രം ലക്ഷ്യമിടുന്നത് അൻവറിന്റെ തന്ത്രമാണെന്നും കോൺഗ്രസ് വിലയിരുത്തുന്നു. അൻവർ യുഡിഎഫുമായി സഹകരിക്കും എന്നാണ് പ്രതീക്ഷയെന്നും അസോസിയേറ്റ് അംഗം ആക്കുന്നതിൽ കൂട്ടായ ചർച്ച നടത്തണമെന്നും യു‍ഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. അൻവർ മത്സരിക്കും എന്നതിൽ പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അവസാന നിമിഷവും മത്സരിക്കുമെന്ന മുന്നറിയിപ്പ് നൽകി യുഡിഎഫിലെത്താൻ പരിശ്രമിക്കുകയാണ് പി വി അൻവ‍ർ. അൻവറിൻ്റെ പരാമർശങ്ങൾ സതീശനെ കൂടി ഉന്നമിട്ടാണ്. സ്വന്തം നിലയിൽ മത്സരിക്കുന്ന കാര്യത്തിൽ കെ സി വേണുഗോപാലിനെ കണ്ട ശേഷം അന്തിമ തീരുമാനം എന്നാണ് പി വി അൻവ‍റിന്‍റെ പുതിയ പ്രഖ്യാപനം.

ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തിൽ തുറന്നടിച്ചു. ജനങ്ങളോട് പറയുമ്പോഴാണ് അധികപ്രസംഗി ആകുന്നത്. ഇന്നലെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് വിട്ടു. ഇപ്പോള്‍ ചെളിവാരി എറിയുകയാണ്. യുഡിഎഫിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ നിലമ്പൂരിൽ തനിച്ച് മത്സരിക്കുമെന്നും പ്രചാരണത്തിനായി മമത ബാനര്‍ജിയെ എത്തിക്കുമെന്നും അൻവര്‍ കൂട്ടിച്ചേർത്തു.

അൻവർ ഉയർത്തിയ ആരോപണങ്ങൾക്ക് നേതൃത്വം മറുപടി നൽകുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു. ആരോപണങ്ങളൊന്നും വ്യക്തിപരമായി കാണുന്നില്ല. വിജയിക്കുക എന്ന ദൗത്യം മാത്രമാണ് മുന്നിലുള്ളത്. നിലമ്പൂരിലെ വികസന മുരടിപ്പാണ് പ്രധാന വിഷയം. അത് പ്രചാരണയുധമാക്കി മുന്നോട്ട് പോകുമെന്ന് ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News