പീഡനപരാതി: പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് സി. വത്സലനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; രാഹുലിന്റെയും ഷാഫിയുടെയും അടുപ്പക്കാരന്‍

പാലക്കാട്: ദളിത് യുവതിയുടെ പീഡനപരാതിയിൽ ആരോപണവിധേയനായ കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാലക്കാട് നഗരസഭയിലെ കൗൺസിലറായ പ്രശോഭ് സി. വത്സലനെയാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. പ്രശോഭിന് പാർട്ടിയിൽ മറ്റുസ്ഥാനങ്ങളില്ലെന്നും അതിനാൽ പ്രാഥമിക അംഗത്വത്തിൽനിന്ന് തന്നെ അദ്ദേഹത്തെ പുറത്താക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു. കൗൺസിലർ സ്ഥാനം രാജിവെക്കണമോ എന്ന് തീരുമാനിക്കേണ്ടത് പ്രശോഭാണെന്നും ധാർമികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞദിവസമാണ് കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരേ ദളിത് യുവതി പീഡനപരാതി നൽകിയത്. ജോലിവാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് മുഖ്യമന്ത്രിക്കയച്ച പീഡനപരാതിയിൽ പറയുന്നത്. രണ്ടുതവണ മുറിയിൽവെച്ചും ഒരുതവണ ജില്ലാ ആശുപത്രിയുടെ പരിസരത്ത് കാറിൽവെച്ചും ഒരുതവണ നഗരത്തിലെ ലോഡ്ജ് മുറിയിൽ വെച്ചും പീഡിപ്പിച്ചതായും പറയുന്നു. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭം അലസിപ്പിക്കാനുള്ള ഗുളിക വാങ്ങിത്തരാമെന്നു പറഞ്ഞുവെന്നും ജീവനു ഭീഷണിയുണ്ടെന്നും പരാതിയിലുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു പരാതിയൊന്നും കൈമാറിക്കിട്ടിയിട്ടില്ലെന്നും യുവതിയുടെ മൊഴിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്നുമാണ് ജില്ലാ പോലീസ് മേധാവി അജിത്കുമാർ ഇക്കാര്യത്തിൽ പ്രതികരിച്ചത്. സംഭവത്തിൽ പ്രതികരണം തേടിയെങ്കിലും പീഡനപരാതിയുടെ വിവരം പുറത്തുവന്നത് മുതൽ കൗൺസിലറുടെ ഫോൺ സ്വിച്ച് ഓഫ് ആണ്.

പരാതിക്കാരിയായ പെൺകുട്ടിക്ക് നീതി ലഭിക്കണമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയായ രമേശ് പിഷാരടി മാധ്യമങ്ങളോട് പറഞ്ഞു. കൗൺസിലർ പ്രചാരണങ്ങളിൽ തനിക്കൊപ്പം വന്നിട്ടുണ്ടെന്ന് അയാളുടെ ചിത്രങ്ങൾ കണ്ടപ്പോൾ മനസിലായി. വ്യക്തിപരമായി പരിചയമൊന്നുമില്ല. പെൺകുട്ടിക്ക് നീതി ലഭിക്കണം. പോലീസും നിയമസംവിധാനവും അതിനുവേണ്ട നടപടി സ്വീകരിക്കണം. കൗൺസിലർക്കെതിരേ പാർട്ടി നേതൃത്വം പാർട്ടിത്തലത്തിൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും രമേശ് പിഷാരടി പറഞ്ഞു.

കൗൺസിലർക്കെതിരായ പീഡനപരാതി തിരഞ്ഞെടുപ്പ് ചർച്ചാ വിഷയമല്ലെന്ന് പാലക്കാട് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എൻ.എം.ആർ. റസാഖ്. ജനപ്രതിനിധി ഇത്തരത്തിലൊരു പ്രശ്‌നത്തിലുൾപ്പെട്ടത് ഏറെ ഗൗരവമുള്ള കാര്യമാണ്. സംഭവത്തിൽ പോലീസ് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുവതിയുടെ പരാതിയിൽ ആരോപണവിധേയനായ കോൺഗ്രസ് കൗൺസിലറെ അറസ്റ്റ് ചെയ്യണമെന്ന് പാലക്കാട് മണ്ഡലം എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. പാലക്കാട്ട് ഒരു മാങ്കൂട്ടമല്ല ഒരുപാട് മാങ്കൂട്ടങ്ങൾ ഉണ്ടെന്നതിന്റെ തെളിവാണ് കോൺഗ്രസുകാർക്കെതിരേ ഉയരുന്ന ആരോപണങ്ങൾ. കൗൺസിലറെ സംരക്ഷിക്കാനാണ് തീരുമാനമെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും അവർ പറഞ്ഞു.

കോൺഗ്രസ് കൗൺസിലർക്കെതിരേ യുവതി പീഡനപരാതി നൽകിയ പശ്ചാത്തലത്തിൽ കൗൺസിലർക്കെതിരേ ഡി.വൈ.എഫ്.ഐ. മാർച്ച് നടത്തി. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്. വിപിൻ ഉദ്ഘാടനംചെയ്തു. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് പ്രസിഡന്റ് വിനോദ് കുമാർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് നാസിം, അശോക് തുടങ്ങിയവർ സംസാരിച്ചു.

The Congress party has expelled Palakkad Municipal Councilor Prashobh C. Valsalan from its primary membership following a sexual harassment complaint filed by a Dalit woman. DCC President A. Thankappan announced the decision, stating that since Prashobh held no other official party positions, immediate expulsion from the primary membership was the course of action taken. While the party has stripped him of his membership, the DCC President added that the decision to resign from the Councilor post rests with Prashobh himself, suggesting he should do so if he maintains any sense of political morality.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News