കായംകുളത്ത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് വെട്ടേറ്റതല്ല; മുള്ളുവേലിയില്‍ വീണതെന്ന് ഭാര്യ

ആലപ്പുഴ: കായംകുളത്ത് വോട്ടെടുപ്പ് ദിവസം കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന് പരിക്കേറ്റത് രാഷ്ട്രീയ സംഘര്‍ഷത്തില്‍ അല്ലെന്ന് ഭാര്യയുടെ വെളിപ്പെടുത്തല്‍. പരിക്കേറ്റ് ചികിത്സയിലുള്ള കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് സോമന്റെ ഭാര്യ രാജിയാണ് ഇക്കാര്യം പറഞ്ഞത്. കുടുംബവഴക്കിനെ തുടര്‍ന്നാണ് സോമന് പരിക്കേറ്റതെന്നാണ് രാജി പറയുന്നത്.

സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും രാജി പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞ് വീട്ടിലെത്തിയ സോമനും മകനും മുറി പൂട്ടിയിട്ടതിനെച്ചൊല്ലി വഴക്കുണ്ടായി. താക്കോലിന് വേണ്ടി അച്ഛനും മകനും തമ്മിലുള്ള വഴക്ക് അടിപിടിയിലെത്തി. ഇതിനിടെ തന്നെ മര്‍ദിച്ച് ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ മുള്ളുവേലിയില്‍ വീണ് സോമന് പരിക്കേറ്റുവെന്നും രാജി പറയുന്നു.

രാജി ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സിപിഎം പ്രാദേശിക പ്രവര്‍ത്തകരാണ് വീഡിയോ പുറത്തുവിട്ടത്. വോട്ടെടുപ്പ് ദിവസം രാത്രിയാണ് കായംകുളം പുതുപ്പള്ളി 55ാം നമ്പര്‍ ബൂത്തിലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റായ സോമന് നേരേ ആക്രമണമുണ്ടായി എന്ന വാര്‍ത്ത പുറത്തുവന്നത്. സോമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News