മനുഷ്യാവകാശം, മാധ്യമസ്വാതന്ത്ര്യം എന്നിവയടക്കം സംസാരിച്ചെന്ന് ബൈഡൻ; മോദിക്കെതിരേ കോൺഗ്രസ്

President of the U.S. Joe Biden speaks with Prime Minister of India Narendra Modi at the G20 Summit opening session in Nusa Dua, Bali, Indonesia, Tuesday, Nov. 15, 2022. PRASETYO UTOMO/G20 Media Center/Handout via REUTERS

ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മോദിയുമായി പ്രധാന വിഷയങ്ങളില്‍ ആശയവിനിമയം നടത്തിയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. മനുഷ്യാവകാശം, സിവില്‍ സമൂഹം, പത്രസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ മോദിയുമായി സംസാരിച്ചെന്ന് ബൈഡന്‍ വിയറ്റ്‌നാമില്‍ പറഞ്ഞു.

‘മനുഷ്യാവകാശങ്ങളെ ബഹുമാനിക്കേണ്ടതിന്റെ ആവശ്യകത, സിവില്‍ സമൂഹത്തിനുള്ള സുപ്രധാന പങ്ക്, പത്രസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളില്‍ മോദിയുമായി സംസാരിച്ചു’, തന്റെ വിയറ്റ്‌നാം സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബൈഡന്‍ പറഞ്ഞു. ജി20 ഉച്ചകോടിയുടെ സംഘാടനത്തില്‍ പ്രധാനമന്ത്രി മോദിയുടെ നേതൃപാടവവും ആതിഥേയത്വവും അദ്ദേഹം എടുത്തുപറഞ്ഞു.

ബൈഡന്റെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ മോദിക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ‘പത്രസമ്മേളനം നടത്തില്ല, നടത്താന്‍ നിങ്ങളെ അനുവദിക്കില്ല എന്നാണ് മോദി ബൈഡനോട് പറഞ്ഞത്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്നതിനേക്കുറിച്ചും സിവില്‍ സമൂഹത്തിന്റെയും പത്രസ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യയില്‍വെച്ച് മോദിയോട് പറഞ്ഞ കാര്യങ്ങള്‍ത്തന്നെ ബൈഡന്‍ വിയറ്റ്‌നാമില്‍വെച്ചും പറഞ്ഞു’, കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പറഞ്ഞു.

മോദിയുമായി നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കണമെന്ന ബൈഡന്റെ ആവശ്യം ഇന്ത്യ അംഗീകരിച്ചില്ലെന്ന് ജയ്‌റാം രമേശ് ആരോപിച്ചിരുന്നു. അതുകൊണ്ടാണ് വിയറ്റ്‌നാമിലെത്തിയ ബൈഡന്‍ മാധ്യമങ്ങളോട് സംസാരിച്ചതെന്നും ജയ്‌റാം രമേശ് എക്‌സില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News