പിതാവുമായുള്ള ‘ലിപ് ലോക്ക്’; വിവാദത്തിൽ പ്രതികരണവുമായി പൂജാ ഭട്ട്

മുംബൈ:ഒരു കാലത്ത് വലിയ വിവാദമായിരുന്നു സംവിധായകന്‍ മഹേഷ് ഭട്ടും മകള്‍ പൂജാ ഭട്ടും ചുംബിക്കുന്ന ചിത്രം. ഇരുവരും ‘ലിപ് ലോക്ക്’ ചെയ്യുന്ന നിലയിലുള്ള ചിത്രം സ്റ്റാര്‍ ഡസ്റ്റ് എന്ന മാസികയുടെ കവര്‍ പേജില്‍ പ്രസിദ്ധീകരിച്ചു വന്നതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഒരു പിതാവും മകളും ഒരിക്കലും ഇത്തരത്തില്‍ ചുംബിക്കില്ലെന്നും അതില്‍ അസ്വാഭാവികതയുണ്ടെന്നുമായിരുന്നു പ്രധാന വിമര്‍ശനം. മാത്രവുമല്ല പൂജ തന്റെ മകള്‍ അല്ലായിരുന്നുവെങ്കില്‍ താന്‍ വിവാഹം കഴിക്കുമായിരുന്നു എന്ന് മഹേഷ് ഭട്ട് ഒരു അഭിമുഖത്തില്‍ പറഞ്ഞതും രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചു. ഒരു പിതാവിന് തോന്നുന്ന വികാരമല്ല മഹേഷ് ഭട്ടിന് പൂജയോടുള്ളതെന്നും ആക്ഷേപമുയര്‍ന്നു.

പതിറ്റാണ്ടുകള്‍ മുന്‍പ് കോളിളക്കം സൃഷ്ടിച്ച ആ ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ് പൂജ ഭട്ട്. സിദ്ധാര്‍ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൂജയുടെ പ്രതികരണം.

”ദൗര്‍ഭാഗ്യവശാല്‍ ചില കാര്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെടും. ഷാരൂഖ് ഖാന്‍ ഇതെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. മാതാപിതാക്കള്‍ക്ക് അവരുടെ മക്കള്‍ എല്ലായ്‌പ്പോഴും കുട്ടികളായിരിക്കും. സ്‌നേഹം പ്രകടിപ്പിക്കുന്നത് ചിലപ്പോള്‍ ചുംബനത്തിലൂടെയായിരിക്കും. ആളുകള്‍ അവര്‍ക്ക് തോന്നിയത് പറയും. അതൊന്നും കാര്യമാക്കുന്നില്ല. മോശം ചിന്താഗതിയുളളവരാണ് ഒരു പിതാവും മകളും തമ്മിലുള്ള സ്‌നേഹ ബന്ധത്തെ ചീത്തയായി ചിത്രീകരിക്കുന്നത്.”

മഹേഷ് ഭട്ടിന്റെയും ബ്രിട്ടീഷുകാരി ലോറൈന്‍ ബ്രൈറ്റിന്റെയും മകളാണ് പൂജ ഭട്ട്. രാഹുല്‍ ഭട്ട് പൂജയുടെ സഹോദരനാണ്. ലോറൈന്‍ ബ്രൈറ്റും മഹേഷ് ഭട്ടും പിന്നീട് വിവാഹമോചിതരായി. ബ്രിട്ടീഷ് നടിയായ സോണി രസ്താനെ 1986 ല്‍ മഹേഷ് ഭട്ട് വിവാഹം ചെയ്തു. ഈ ബന്ധത്തിലെ മക്കളാണ് നടി ആലിയ ഭട്ടും, ഷഹീന്‍ ഭട്ടും.

മാതാപിതാക്കളുടെ വിവാഹമോചനം തന്നെ ബാധിച്ചിട്ടില്ലെന്നും പൂജ അഭിമുഖത്തില്‍ പറഞ്ഞു.

”ഒരു സിനിമാ കുടുംബത്തിലെ സംഭവമാകുമ്പോള്‍ അത് മാധ്യമങ്ങളില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടും. വിവാഹമോചനത്തിന് തയ്യാറെടുക്കുന്ന സമയത്ത് എന്റെ മാതാപിതാക്കള്‍ അവര്‍ തമ്മിലുള്ള ബന്ധത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായി പറഞ്ഞു തന്നു. അവര്‍ ഒരിക്കലും പരസ്പരം കള്ളം പറഞ്ഞിട്ടില്ല. ഞങ്ങളോടും സത്യസന്ധരായിരുന്നു.

ചെറുപ്രായത്തില്‍ വിവാഹിതരായതാണ് മാതാപിതാക്കള്‍. പിതാവ് സോണിയെ കണ്ടമുട്ടിയപ്പോള്‍ പ്രണയത്തിലാവുകയും അവരെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എനിക്ക് സഹോദരന്‍, അര്‍ധസഹോദരികള്‍ എന്ന വിവേചനമില്ല. ഞങ്ങളെല്ലാം ഒരേ രക്തമാണ്. അവര്‍ എല്ലായ്‌പ്പോഴും എന്റെ കുടുംബമാണ്. ഒരു കഷ്ണം പേപ്പറില്‍ വരുന്ന ഗോസിപ്പുകള്‍ കൊണ്ട് ഞങ്ങളുടെ ബന്ധം തകരില്ല”- പൂജ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News