രാജി എഴുതി വാങ്ങി; വി.എം. വിനുവിന്റെ പേര് വോട്ടര്‍പട്ടികയിലുണ്ടെന്ന് അറിയിച്ച കൗണ്‍സിലര്‍ക്കെതിരേ കോണ്‍ഗ്രസ് നടപടി

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് അവതരിപ്പിച്ച സംവിധായകന്‍ വി.എം. വിനുവിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാതിരുന്ന സംഭവത്തില്‍ കോണ്‍ഗ്രസില്‍ അച്ചടക്കനടപടി. മലാപ്പറമ്പ് കൗണ്‍സിലര്‍ കെ.പി. രാജേഷ് കുമാറിനെതിരേയാണ് നടപടി.

രാജേഷിനെ ശാസിക്കുകയും കൗണ്‍സിലര്‍ സ്ഥാനത്തുനിന്ന് രാജി എഴുതി വാങ്ങുകയും ചെയ്തു. വി.എം. വിനുവിന്റെ വീടുള്‍പ്പെടുന്ന പ്രദേശത്തെ കൗണ്‍സിലര്‍ ആണ് രാജേഷ്. രാജേഷ് ആണ് വി.എം. വിനുവിന് വോട്ടുണ്ടെന്ന് നേതൃത്വത്തെ അറിയിച്ചത്.

അതേസമയം, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്നു കാണിച്ച് കൗണ്‍സിലര്‍ കെ.പി. രാജേഷ്‌കുമാര്‍ ഡിസിസി പ്രസിഡന്റിന് കഴിഞ്ഞദിവസം കത്തുനല്‍കിയിരുന്നു. സാമ്പത്തികമായും മാനസികമായുമുള്ള കാരണങ്ങളാല്‍ സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമാവുന്നതിന് പ്രയാസമാണ്. പക്ഷേ, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ എട്ട്, 12 വാര്‍ഡുകളില്‍ പ്രവര്‍ത്തിക്കുമെന്നുമാണ് കത്തില്‍ പറയുന്നത്. എന്നാല്‍, സജീവരാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്നും താത്കാലികമായി വാര്‍ഡിലേക്ക് ഒതുങ്ങുകമാത്രമാണ് ചെയ്യുന്നതെന്നും രാജേഷ്‌കുമാര്‍ പറഞ്ഞിരുന്നു.

കോര്‍പറേഷനിലെ വോട്ടര്‍പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയതിന് പിന്നാലെ പേര് ചേര്‍ക്കാന്‍ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട്‌ വിനു ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളുകയായിരുന്നു. കരട് വോട്ടര്‍ പട്ടികയില്‍ പോലും പേരില്ലാത്തയാളെ സഹായിക്കാനാകില്ലെന്നും സെലിബ്രിറ്റിയെന്നതിന്റെ പേരില്‍ പ്രത്യേക പരിഗണന നല്‍കാനാകില്ലെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഹര്‍ജി തള്ളിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News