News

പരാതിക്കാരിയുടെ വസ്ത്രം പ്രകോപനപരം; പീഡന പരാതി പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല; സിവിക്കിന് ജാമ്യം അനുവദിച്ച് കോടതി പരമാർശം

കോഴിക്കോട്: പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ പീഡന പരാതി പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് കോഴിക്കോട് സെഷൻ കോടതി. എഴുത്തുകാരൻ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള വിധിയിലാണ് കോടതി പരമാർശം. രണ്ട് ദിവസം മുൻപ് സിവിക്കിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും വിധി പകർപ്പ് ഇന്നാണ് പുറത്ത് വന്നത്. ഓൺലൈൻ പോർട്ടലായ ലൈവ് ലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ ദിവസമാണ് സാംസ്‌കാരിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ലൈംഗിക പീഡനശ്രമ കേസിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. കോഴിക്കോട് ജില്ലാ കോടതിയാണ് സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ആക്ടിവിസ്റ്റ് കൂടിയായ യുവഎഴുത്തുകാരിയാണ് പരാതിക്കാരി. അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയുടെ പീഡന പരാതിയില്‍ സിവിക് ചന്ദ്രന് ഇതേ കോടതി നേരത്തെയും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

ആദ്യം രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ ഉപാധികളില്ലാതെയാണ് സിവികിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അധ്യാപികയായ ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് സിവിക്ക് ചന്ദ്രന് നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ദളിതര്‍ക്ക് വേണ്ടി പൊതുസമൂഹത്തില്‍ സംസ്‌കാരിക്കുന്ന ആളുടെ ഉള്ളിലിരിപ്പ് മറ്റൊന്നാണെന്നും ലൈംഗിക വൈകൃത സ്വഭാവമുള്ള സിവികിന് ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം. എന്നാല്‍, പരാതിക്കാരിക്ക് മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്നും പട്ടിക ജാതി പീഡന നിരോധന നിയമം അടക്കം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചതായി പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

അതേസമയം, ലൈംഗിക പീഡന പരാതിയില്‍ പൊലീസ് മെല്ലപ്പോക്ക് നടത്തുന്നുവെന്ന വിമര്‍ശനം വ്യാപകമാണ്. ‘വുമന്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് ‘ പേജിലാണ് തന്നോട് സിവിക് ചന്ദ്രന്‍ ലൈംഗിക അതിക്രമം നടത്തിയത് വിശദീകരിച്ച് യുവതി രംഗത്തെത്തിയത്. ഒരു സൗഹൃദ സദസ്സിന് ശേഷം, വഴിയില്‍ വച്ച് കയ്യില്‍ കയറി പിടിക്കുകയും ശരീരത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്നും, മോശമായി പെരുമാറിയെന്നുമാണ് വെളിപ്പെടുത്തല്‍.

ഫേസ്ബുക്ക് കുറിപ്പിങ്ങനെ…

ഒരു സൗഹൃദ സദസ്സില്‍ നിന്നാണ് ഞാന്‍ ആദ്യമായി സിവിക് ചന്ദ്രനെ കാണുന്നത്. എന്നെ അറിയാവുന്നവരും സുഹൃത്തുക്കളുമെല്ലാമായിരുന്നു അന്ന് ആ കൂട്ടത്തിലുണ്ടായിരുന്ന ആളുകള്‍. അതിനാലാണ് കവിത വായനയും ചര്‍ച്ചയുമെല്ലാം കഴിഞ്ഞ് ഞങ്ങളില്‍ ചിലര്‍ മദ്യപിക്കാന്‍ തീരുമാനിച്ചത്. അതിനുശേഷം ഞങ്ങള്‍ എല്ലാവരുംകൂടി ഒത്തുകൂടിയിരുന്ന വീട്ടില്‍ നിന്നിറങ്ങി തൊട്ടരികിലായുള്ള കടല്‍ തീരത്തേക്ക് നടന്നു. ആ സമയമാണ് അതുവരെ മാന്യമായി സംസാരിച്ചുകൊണ്ടിരുന്ന സിവിക് എന്റെ കയ്യില്‍ കയറിപിടിക്കുകയും ശരീരത്തിലേക്ക് ചേര്‍ത്തു നിര്‍ത്താന്‍ നോക്കുകയും ചെയ്തത്.

ഞാന്‍ അയാളെ തള്ളിമാറ്റി. പറ്റുന്നത്ര അയാളില്‍ നിന്ന് ഒഴിഞ്ഞുമാറി നടന്നു. കടല്‍ തീരത്തെത്തിയപ്പോള്‍ എല്ലാവരും പലയിടങ്ങളിലായി ഇരിക്കുകയും സംസാരിക്കുകയും ചെയ്തു കൊണ്ടിരുന്നു. ഞാന്‍ കടലിനോട് ചേര്‍ന്നുള്ള തിണ്ടില്‍ ഇരുന്നു. ഈ സമയം സിവിക് അരികില്‍ വരികയും മടിയില്‍ പിടിച്ച് കിടത്താന്‍ ശ്രമിക്കുകയും ചെയ്തു. അതിനിടയില്‍ അയാള്‍ ശരീരത്തിലൂടെ കയ്യോടിക്കാന്‍ നോക്കുകയുണ്ടായി. ഇപ്പോഴും ഓര്‍മ്മിക്കുമ്പോള്‍ വല്ലാത്ത അസ്വസ്ഥതയാണ് അതെനിക്ക് സമ്മാനിക്കുന്നത്.

നാണക്കേടുകൊണ്ടും ഭയം കൊണ്ടും വല്ലാത്തൊരു അവസ്ഥയിലായിരുന്നു ഞാനപ്പോള്‍. മറ്റുള്ളവര്‍ എന്നെ നോക്കുന്നുണ്ട്. ഒരുപക്ഷേ അയാള്‍ ആ പ്രവൃത്തി തുടര്‍ന്നിരുന്നെങ്കില്‍ അവരപ്പോള്‍ ഇടപെടുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു. കടലിലേക്കിറങ്ങി നില്‍ക്കുന്ന പറപ്പുറത്തേക്ക് കയറി അയാളില്‍നിന്ന് രക്ഷപ്പെടാന്‍ മറ്റു ചിലര്‍ക്കൊപ്പം വല്ലാത്തൊരു മാനസികാവസ്ഥയിലാണ് ഞാന്‍ ചെന്നിരുന്നത്.

കൂടെയുണ്ടായിരുന്ന കവയത്രി ആ സമയം എന്നെ ചേര്‍ത്തുപിടിക്കുകയും അയാളോടുള്ള അമര്‍ഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇത്ര ആളുകള്‍ കൂടിച്ചേര്‍ന്ന ഇടമല്ലേ, പ്രശ്‌നമുണ്ടാക്കണ്ട എന്നൊക്കെയായിരുന്നു അപ്പോള്‍ ഞാന്‍ ചിന്തിച്ചത്. എന്നാല്‍ കടലില്‍നിന്ന് തിരിച്ചു വന്നതിനു ശേഷം രാത്രിയിലും അയാളുടെ വഷളത്തരം എനിക്ക് നേരിടേണ്ടി വന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അയാളതെനിക്ക് വാരിത്തരാന്‍ ശ്രമിച്ചു. സഹികെട്ട് കഴിച്ചിരുന്ന ഭക്ഷണം പോലും ഞാന്‍ കൊണ്ടുപോയി കളഞ്ഞു.

സാംസ്‌കാരിക പ്രവര്‍ത്തകന്‍, കവി ,കലാപ്രവര്‍ത്തകന്‍ എന്നെക്കെയുള്ള ബാനറില്‍ അറിയപ്പെടുന്ന സിവിക് ചന്ദ്രനില്‍ നിന്ന് അന്ന് നേരിട്ട അനുഭവം വല്ലാത്തൊരു വെറുപ്പാണ് ഇന്നെന്നില്‍ നിര്‍മ്മിക്കുന്നത്. ആ സമയം അയാള്‍ക്കിട്ട് രണ്ടെണ്ണം പൊട്ടിക്കാന്‍ കഴിയാത്തതിലുള്ള വിഷമവും ഇന്നെനിക്കുണ്ട്. ഈ അവസരത്തില്‍ പറഞ്ഞില്ലെങ്കില്‍ അതെന്നെ അയാളില്‍നിന്ന് നേരിട്ട അനുഭവത്തേക്കാല്‍ കൂടുതല്‍ മാനസിക പ്രശ്‌നത്തിലാഴ്ത്തും.

അതിനാല്‍ ഇതെഴുതുന്നു. അയാളുടെ മകളേക്കാള്‍ പ്രായംകുറഞ്ഞ എന്നോട് ഇത്തരത്തില്‍ പെരുമാറിയ അയാളെ ആളുകള്‍ ന്യായീകരിക്കുന്നത് കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ട് തോന്നുന്നു. യാതൊരു താല്‍പ്പര്യവും ഇല്ലെന്നറിഞ്ഞിട്ടും ഒരുസ്ത്രീയിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുന്ന അയാളുടെ പ്രവൃത്തികളെ എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുക?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button