36 ദിവസത്തെ പോരാട്ടം, സമരം അവസാനിച്ചെന്ന് സിജെപി; ഒരുമാസത്തിന് ശേഷം വീണ്ടും ചർച്ച

ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രം, സമരം അവസാനിച്ചെന്ന് സിജെപി, ഒരുമാസത്തിന് ശേഷം വീണ്ടും ചർച്ച

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്നുവന്ന പ്രതിഷേധം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) അറിയിച്ചു. കേന്ദ്ര സർക്കാരുമായി നടത്തിയ മൂന്ന് ഘട്ട ചർച്ചകൾക്കൊടുവിൽ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതിനെത്തുടർന്നാണ് സമരത്തിൽ നിന്ന് പിന്മാറുന്നതെന്ന് പാർട്ടി വക്താക്കൾ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

സമരക്കാരുടെ മൂന്ന് പ്രധാന ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതായി സി.ജെ.പി ദേശീയ വക്താവ് അഷുതോഷ് രങ്ക അറിയിച്ചു. കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നതായിരുന്നു സമരക്കാരുടെ ഒന്നാമത്തെ ആവശ്യം. അദ്ദേഹം രാജിവെച്ചതോടെ ഈ ആവശ്യം നടപ്പായതായി പാർട്ടി അറിയിച്ചു.

‘ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. അതിനാൽ സമരത്തിൽ പങ്കെടുക്കുന്നവരോട് ഉടൻ തന്നെ സമരം അവസാനിപ്പിച്ച് സമാധാനപരമായി വീടുകളിലേക്ക് മടങ്ങാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഭാവി സമരപരിപാടികളെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ പിന്നീട് അറിയിക്കുന്നതാണ്. സമരക്കാർ ഉടൻ തന്നെ പിൻവാങ്ങണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.’- സർക്കാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം അഷുതോഷ് രങ്ക പറ‍‍ഞ്ഞു.

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകാനും സർക്കാർ സമ്മതിച്ചിട്ടുണ്ടെന്നും അഷുതോഷ് പറഞ്ഞു. നിലവിലുള്ള ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി ഈ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകുമെന്നാണ് സർക്കാർ ഉറപ്പ് നൽകിയിരിക്കുന്നത്.

ഇതുകൂടാതെ, വിശാലമായ വിദ്യാഭ്യാസ പരിഷ്കാരങ്ങളും പരീക്ഷാ പരിഷ്കാരങ്ങളും ഉൾപ്പെടുന്ന അഞ്ച് ആവശ്യങ്ങൾ അടങ്ങിയ നിവേദനവും ഞങ്ങൾ സർക്കാരിന് മുന്നിൽ സമർപ്പിച്ചിരുന്നു. ഈ പരിഷ്കാരങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനായി നാലാഴ്ചയ്ക്കുള്ളിൽ ഞങ്ങൾ സർക്കാരുമായി വീണ്ടും ചർച്ച നടത്തുമെന്നും അഷുതോഷ് പറഞ്ഞു.

ഡൽഹിയിലും ബി.ജെ.പി ഭരിക്കുന്നതോ സഖ്യകക്ഷികൾ അധികാരത്തിലുള്ളതോ ആയ സംസ്ഥാനങ്ങളിൽ പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും (എഫ്.ഐ.ആർ) പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചു. ഡൽഹിയിൽ മാത്രം 15 മുതൽ 20 വരെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയുടെ പകർപ്പുകൾ മൂന്ന് നാല് ദിവസത്തിനുള്ളിൽ കൈമാറുമെന്നും പിൻവലിക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും സർക്കാർ ഉറപ്പ് നൽകിയതായി സി.ജെ.പി ചീഫ് സ്പോക്സ് പേഴ്സൺ സൗരവ് ദാസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News