‘‘ഞാൻ തെറ്റ് ചെയ്യില്ല,തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ല’; സർക്കാർ സുതാര്യമായിരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

വിജയ് ഇനി ജനനായകൻ, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ടിവികെ സർക്കാരിന്റെ നയം വ്യക്തമാക്കി ജോസഫ് വിജയ് ചന്ദ്രശേഖർ. മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ഊന്നൽ നൽകികൊണ്ടുള്ള ഭരണമായിരിക്കും ടിവികെയുടേതെന്നും തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ലെന്നും വിജയ് വ്യക്തമാക്കി. ഏൽപ്പിച്ച ചുമതലയിൽ ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ ഭരണം കാഴ്ചവെക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

“നിങ്ങൾ എനിക്ക് വലിയൊരു ഉത്തരവാദിത്തം നൽകിയിരിക്കുന്നു. എന്നാൽ നിങ്ങൾ എനിക്ക് കുറച്ച് സമയം നൽകണമെന്ന് അഭ്യർഥിക്കുന്നു. ഞങ്ങൾ സുതാര്യമായ ഒരു സർക്കാർ ഉണ്ടാക്കും. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം, ഞാൻ കാര്യങ്ങൾ മറച്ചുവെക്കുകയോ നിങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്യില്ല. നിങ്ങൾ എന്റെ സുഹൃത്തുക്കളോ ശത്രുക്കളോ ആകട്ടെ, 8 കോടി ആളുകളും എന്റെ ജനങ്ങളാണ്. കർഷകർ, മത്സ്യത്തൊഴിലാളി സമൂഹം, എല്ലാ വിഭാഗങ്ങളെയും ഞങ്ങളുടെ ടിവികെ സർക്കാർ പരിപാലിക്കും. – വിജയ് പറഞ്ഞു.

ഞാൻ തെറ്റ് ചെയ്യില്ല. തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ല. ഞാൻ നിങ്ങളെ പോലെ സാധാരണക്കാരനാണ്. സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതിൽ അന്തിമ അധികാരം തനിക്കായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണത്തിൽ സുതാര്യത ഉറപ്പുനൽകുന്നതിനോടൊപ്പം, മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകാനുള്ള ഉത്തരവിൽ ഒപ്പിടുകയും ചെയ്തു. സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുമുണ്ട്.

അതേസമയം പ്രസംഗത്തിൽ ഡിഎംകെ സർക്കാരിനെ

വിമർശിക്കുകയും ചെയ്തു. 10 ലക്ഷം കോടിയിലധികം രൂപയുടെ കടമാണ് ഡിഎംകെ സർക്കാർ വരുത്തിവെച്ചതെന്നും ഈ പശ്ചാത്തലത്തിലാണ് താൻ ഈ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുതാര്യമായ ഭരണം ഉറപ്പാക്കാനും തമിഴ്‌നാടിന്റെ ഇപ്പോഴത്തെ സ്ഥിതി ജനങ്ങളെ അറിയിക്കാനും ധവളപത്രം പുറത്തിറക്കുമെന്നും വിജയ് അറിയിച്ചു.

English Summary

Following his swearing-in as the Chief Minister of Tamil Nadu, C. Joseph Vijay outlined the core policies of the TVK government. He emphasized that his administration would be built on the pillars of secularism and social justice. Vijay issued a stern warning that wrongdoers would not be spared and promised a transparent and accountable government. He assured the public that he would not disappoint them in his new role and remains committed to fulfilling the responsibilities entrusted to him by the people of Tamil Nadu.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News