KeralaNews

ശസ്ത്രക്രിയക്കിടെ ഗർഭപാത്രത്തിൽ തുണി,പുറത്തെടുത്തത് എട്ടുമാസത്തിനുശേഷം; ഡോക്ടറുടെ പേരിൽ കേസ്‌

തിരുവനന്തപുരം: പ്രസവശസ്ത്രക്രിയക്കിടെ ആശുപത്രി അധികൃതരുടെ അനാസ്ഥകാരണം സർജിക്കൽ കോട്ടൺ തുണി ഗർഭപാത്രത്തിൽ കുടുങ്ങി. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടയിൽ തുണി കുടുങ്ങിയതിനാൽ എട്ടുമാസത്തോളം യുവതിക്ക് പല ആരോഗ്യപ്രശ്നങ്ങളുണ്ടായി. മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തുണി കണ്ടെത്തി‌. മണിക്കൂറുകൾനീണ്ട തുറന്ന ശസ്ത്രക്രിയക്കുശേഷമാണ് പുറത്തെടുത്തത്.

നെയ്യാറ്റിൻകര പ്ലാമൂട്ടതട സ്വദേശിനി ജീതുവാണ്‌ (24) അനാസ്ഥയ്ക്കിരയായത്. യുവതിയുടെ അമ്മ നൽകിയ പരാതിയിൽ പ്രസവശസ്ത്രക്രിയ നടത്തിയ ഡോക്ടർ സുജാ അഗസ്റ്റിന്റെ പേരിൽ കേസെടുത്തതായി പോലീസ് പറഞ്ഞു.

കഴിഞ്ഞവർഷം ജൂലായ് 26-നാണ് പ്രസവശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്. ശസ്ത്രക്രിയാസമയത്ത് ഉപയോഗിക്കുന്ന തുണി ഗർഭപാത്രത്തിൽ കുടുങ്ങിയതറിയാതെ ശരീരം തുന്നിച്ചേർത്തു. ആറുദിവസത്തിനുശേഷം വീട്ടിലേക്ക് പോയി.

എന്നാൽ വീട്ടിലെത്തിയതോടെ ഇവർക്ക് സ്ഥിരം ആരോഗ്യപ്രശ്നങ്ങളുണ്ടായി. വയറുവേദന, പനി, മൂത്രത്തിൽ പഴുപ്പ് എന്നിവ തുടർന്നതിനാൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെത്തന്നെ കാണിച്ചു. എന്നാൽ, ഗർഭപാത്രം ചുരുങ്ങാത്തതിനാലാണ് ഇങ്ങനെയുണ്ടാകുന്നതെന്നും മരുന്നുകൾ കഴിച്ചാൽ ശരിയാകുമെന്നായിരുന്നു മറുപടി.

പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ വിദഗ്ധ ചികിത്സതേടി. ഇവിടെ നടത്തിയ സ്കാനിങ്ങിലാണ് ഗർഭപാത്രത്തിൽ തുണി കണ്ടെത്തിയത്. ശസ്ത്രക്രിയയും 20 ദിവസത്തെ ആശുപത്രിവാസവും കഴിഞ്ഞാണ് ഡിസ്ചാർജ് ചെയ്തത്. ഡോക്ടർ സുജാ അഗസ്റ്റിൻ അശ്രദ്ധമായാണ് ശസ്ത്രക്രിയ നടത്തിയതെന്ന് എഫ്.ഐ.ആറിലും പറയുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button