കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ വീട് വളഞ്ഞ് സിഐഡി സംഘം. വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് മമതയുടെ വീട്ടിൽ സിഐഡി സംഘം തിരച്ചിൽ നടത്തിയത്.
പശ്ചിമബംഗാളിൽ പ്രതിപക്ഷ നേതാവിനെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തൃണമൂൽ കോൺഗ്രസ് നൽകിയ കത്തിലെ ഒപ്പുകൾ വ്യാജമെന്ന പരാതിയിലാണ് സിഐഡിയുടെ അന്വേഷണം. പാർട്ടിയിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നഘട്ടത്തിലാണ് മമതയെ കൂടുതൽ പ്രതിസന്ധിയിലാക്കി സിഐഡി സംഘത്തിന്റെ നിർണായക നീക്കം.
കാളിഘട്ട് പോലീസ് സ്റ്റേഷനിൽനിന്നുള്ള വനിതാ പോലീസുകാരടക്കമുള്ള വൻ പോലീസ് സന്നാഹവും ഇവർക്കൊപ്പമുണ്ടായിരുന്നു. 30 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള പാർട്ടിയുടെ കേന്ദ്ര ഓഫീസിൽ ഉച്ചയോടെയാണ് സിഐഡി സംഘം എത്തിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എംഎൽഎമാരുടെ ഒപ്പ് ശേഖരിച്ചത് 30 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള പാർട്ടിയുടെ കേന്ദ്ര ഓഫീസിൽവെച്ചാണെന്ന് അഭിഷേക് ബാനർജി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കായി തങ്ങൾ ഇവിടെ എത്തിയതെന്നാണ് സിഐഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്.
മൂന്ന് സിഐഡി സംഘങ്ങളാണ് സ്ഥലത്ത് തിരച്ചിൽ നടത്തിയത്. ഒരു സംഘം മമതയുടെ ബാനർജിയുടെ വസതിയിലും മറ്റൊരു സംഘം മമതയുടെ അനന്തരവനും എംപിയുമായ അഭിഷേക് ബാനർജിയുടെ ഓഫീസിലും മൂന്നാമതൊരു സംഘം അഭിഷേക് ബാനർജിയുടെ വസതിയിലുമാണ് പരിശോധന നടത്തിയത്.
നിയമസഭാ പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചട്ടോപാധ്യായയെ തിരഞ്ഞെടുത്തതായി ചൂണ്ടിക്കാട്ടി സ്പീക്കർക്ക് നൽകിയ ഔദ്യോഗിക കത്തിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പുകൾ ഉണ്ടായിരുന്നു. ഇത് തങ്ങളുടെ അറിവില്ലാതെ വ്യാജമായി നിർമ്മിച്ചതെന്നായിരുന്നു എംഎൽഎമാർ പറഞ്ഞത്. തുടർന്ന് ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി വിമത എംഎൽഎമാർ നിയോഗിക്കുകയായിരുന്നു.
കത്തിലെ ഒപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസിലെ മുൻ എംഎൽഎമാരായ ഋതബ്രത ബാനർജിയും സന്തീപൻ സാഹയും സ്പീക്കർക്ക് നൽകിയ പരാതിയെത്തുടർന്നാണ് സിഐഡി അന്വേഷത്തിലേക്ക് എത്തിച്ചേർന്നത്.

