ബീജിംഗ്: ഇറാനിയന്‍ തുറമുഖങ്ങളില്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം അങ്ങേയറ്റം ‘ഉത്തരവാദിത്തരഹിതവും അപകടകരവുമാണെന്ന്’ ചൈന. മേഖലയില്‍ നിലനില്‍ക്കുന്ന വെടിനിര്‍ത്തല്‍ കരാറിനെ തകര്‍ക്കുന്നതാണ് അമേരിക്കയുടെ നീക്കമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തെ ഇത് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നും ചൈന മുന്നറിയിപ്പ് നല്‍കി.
അമേരിക്കയും ഇറാനും തമ്മില്‍ പാകിസ്ഥാനില്‍ വെച്ച് നടന്ന സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ, തിങ്കളാഴ്ച മുതലാണ് ഉപരോധം പ്രാബല്യത്തില്‍ വന്നത്. ഇറാന്റെ ആണവ പദ്ധതികള്‍ ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാണ് ഈ നടപടിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന ചൈനയെ സമ്മര്‍ദ്ദത്തിലാക്കാനും അമേരിക്ക ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നു. ഇതിനിടെ രണ്ടാം ഘട്ട സമാധാന ചര്‍ച്ച ഇറാനും അമേരിക്കയും തമ്മില്‍ നടക്കും. ഇതിലേക്ക് കാര്യങ്ങളെത്തിച്ചതും ചൈനയുടെ സമ്മര്‍ദ്ദമാണെന്നും സൂചനകളുണ്ട്.
തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് അമേരിക്കയുടെ ഉപരോധമെന്ന് ഇറാന്‍ ഐക്യരാഷ്ട്രസഭയില്‍ പ്രതികരിച്ചു. നിലവില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ ചൈനീസ് കപ്പലുകള്‍ മാത്രമാണ് പരിമിതമായ രീതിയില്‍ കടന്നുപോകുന്നത്. എന്നാല്‍ അമേരിക്കന്‍ ഉപരോധം ചൈനയുടെ എണ്ണ ലഭ്യതയെ ഗുരുതരമായി ബാധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.
പൂര്‍ണ്ണമായ വെടിനിര്‍ത്തലിലൂടെ മാത്രമേ മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയൂ എന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗുവോ ജിയാകുന്‍ പറഞ്ഞു. ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്നും ഗതാഗതം സാധാരണ നിലയിലാക്കാന്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കണമെന്നും ചൈന എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടു. സംഘര്‍ഷം ലഘൂകരിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന്‍ പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കൈമാറാന്‍ ചൈന തയ്യാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ വക്താവ് നിഷേധിച്ചു. ഇത്തരം റിപ്പോര്‍ട്ടുകള്‍ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇറാനെ സൈനികമായി സഹായിച്ചാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
അമേരിക്കയുടെ ഭീഷണിക്ക് മുന്നില്‍ വഴങ്ങില്ലെന്നും അനാവശ്യമായ താരിഫുകള്‍ അടിച്ചേല്‍പ്പിക്കാനാണ് ശ്രമമെങ്കില്‍ ശക്തമായ പ്രത്യാക്രമണം നടത്തുമെന്നും ചൈന വ്യക്തമാക്കി. ഇറാന്‍ നടത്തുന്ന ‘സാമ്പത്തിക ഭീകരതയ്ക്കുള്ള’ മറുപടിയാണ് ഉപരോധമെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറഞ്ഞത്. ഇറാനിയന്‍ കപ്പലുകളെ ഒന്നിനെയും പുറത്തുവിടില്ലെന്ന നിലപാടിലാണ് അമേരിക്ക.
ഹോര്‍മുസ് കടലിടുക്കിലൂടെ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ലെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. ഇറാന്റെ ഗള്‍ഫ് തുറമുഖങ്ങള്‍ ഉപരോധിക്കുന്നതിനായി ഒമാന്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമാണ് യുഎസ് നാവികസേന വിന്യസിച്ചിരിക്കുന്നത്. എന്നാല്‍ ചൊവ്വാഴ്ചയും ഇറാന്‍ ബന്ധമുള്ള നാല് കപ്പലുകള്‍ കടലിടുക്ക് മുറിച്ചുകടന്നതായാണ് പുറത്തുവരുന്ന വിവരം.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ബാരലിന് 100 ഡോളറില്‍ താഴെയെത്തിയത് ആശ്വാസകരമാണ്. എങ്കിലും ഏപ്രില്‍ 8 മുതല്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഇപ്പോഴും ദുര്‍ബലമായി തുടരുകയാണ്. ഹോര്‍മുസ് കടലിടുക്കിന്റെ പദവിയെച്ചൊല്ലിയും കരാറില്‍ ലെബനനെ ഉള്‍പ്പെടുത്തുന്നതിനെച്ചൊല്ലിയും ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
ഹിസ്ബുള്ള ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങള്‍ മേഖലയില്‍ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. വെടിനിര്‍ത്തല്‍ കരാര്‍ ഇറാനുമായി മാത്രമുള്ളതാണെന്നും ഹിസ്ബുള്ളയ്‌ക്കെതിരായ നീക്കം തുടരുമെന്നുമാണ് ഇസ്രായേല്‍ നിലപാട്. ഈ ആക്രമണങ്ങളില്‍ ഇതിനോടകം നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു കഴിഞ്ഞു.
China has condemned the U.S. naval blockade of Iranian ports as “dangerous and irresponsible,” warning it threatens the existing ceasefire and global energy security. The blockade began on April 13, 2026, after peace talks in Islamabad failed. President Donald Trump remains firm on forcing Iran to abandon its nuclear program, while China, a major oil importer, faces potential tariff hikes for supporting Tehran. Efforts for a second round of peace talks mediated by Pakistan and China are underway before the ceasefire expires on April 21.


