ഇറാൻ-യുഎസ് വെടിനിർത്തൽ: നിർണ്ണായകമായത് ചൈനയുടെ ഇടപെടൽ; സ്ഥിരീകരിച്ച് ഡൊണാൾഡ് ട്രംപ്

ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും അംഗീകരിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിന് പിന്നിൽ ചൈനയുടെ നയതന്ത്ര ഇടപെടലുകൾ ഉണ്ടായതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനെ സമാധാനചർച്ചകൾക്ക് അനുനയിപ്പിക്കാൻ ചൈന നിർണായക പങ്ക് വഹിച്ചിട്ടുണ്ടോ എന്ന അന്താരാഷ്ട്ര മാധ്യമങ്ങളുടെ ചോദ്യത്തിന് ഉണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരം എന്നായിരുന്നു ട്രംപിന്റെ മറുപടി. 

ഇറാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈന, ചർച്ചകളുടെ ഓരോ ഘട്ടത്തിലും ടെഹ്‌റാനുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നതായി ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയുടെ സൈനിക നടപടിയുടെ സമയപരിധി അവസാനിക്കാൻ ഒരു മണിക്കൂർ മാത്രം ബാക്കിനിൽക്കെ, പാകിസ്താൻ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം അംഗീകരിക്കാൻ ഇറാനെ പ്രേരിപ്പിച്ചത് ചൈനയുടെ ഇടപെടലാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

പശ്ചിമേഷ്യയിലെ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെയും ഊർജ സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സംഘർഷത്തിൽ ചൈന മുമ്പ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ യുദ്ധം അനാവശ്യമാണെന്നും ഇതവസാനിപ്പിക്കാൻ എല്ലാ കക്ഷികളും ആത്മാർഥത കാണിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മാവോ നിങ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ സ്വാധീനമുപയോഗിച്ച് പാകിസ്താൻ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളെ ഇടനിലക്കാരാക്കി ചൈന സമാധാന നീക്കത്തിന് വഴിയൊരുക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതേസമയം, സംഘർഷം അവസാനിപ്പിക്കുന്നതിനായി പത്ത് നിർദേശങ്ങളടങ്ങിയ പദ്ധതിയാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്. തങ്ങളുടെ യുറേനിയം സമ്പുഷ്ടീകരണ പരിപാടിക്ക് അമേരിക്ക അംഗീകാരം നൽകുക, ഇറാനുമേൽ ഏർപ്പെടുത്തിയിരിക്കുന്ന എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യുക എന്നിവയാണ് ഇതിലെ പ്രധാന നിബന്ധനകൾ.

കൂടാതെ, ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈവശമായിരിക്കണം, മിഡിൽ ഈസ്റ്റിൽനിന്ന് അമേരിക്കൻ സൈന്യം പിന്മാറണം, ഇറാനെതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കണം, മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകണം തുടങ്ങിയ ആവശ്യങ്ങളും ഇറാൻ ഉന്നയിച്ചിട്ടുണ്ട്. സമാധാന ചർച്ചകൾ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പ്രമേയത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾ ഏപ്രിൽ 11-ന് പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ആരംഭിക്കും. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾക്ക് പാകിസ്താൻ ആതിഥേയത്വം വഹിക്കുമെന്ന് ഷെഹ്ബാസ് ഷെരീഫ് അറിയിച്ചിട്ടുണ്ട്. സുസ്ഥിരമായ കരാറിലെത്തുക എന്നതായിരിക്കും ചർച്ചയുടെ ലക്ഷ്യമെന്നും ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

English Summary

U.S. President Donald Trump has acknowledged that China played a crucial diplomatic role in securing the two-week ceasefire agreement between the U.S. and Iran. Responding to international media queries, Trump confirmed receiving information that China was instrumental in bringing Iran to the negotiating table. Reports indicate that with only an hour left before the U.S. military deadline, it was Chinese intervention that persuaded Iran to accept a ceasefire proposal initiated by Pakistan. As Iran’s largest trading partner, Beijing maintained direct contact with Tehran throughout the crisis, a move that is being viewed as a significant display of China’s growing diplomatic influence in the Middle East.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News