KeralaNews

ശബരിമലയിൽ തീർഥാടകരുടെ എണ്ണം 17 ലക്ഷത്തിലേക്ക്, തിരക്കിലമർന്ന് ശരണപാതകൾ,ഇന്ന് മുഖ്യമന്ത്രിയുടെ അവലോകന യോഗം

പത്തനംതിട്ട: ശബരിമലയിൽ തിരക്കിന് കുറവ് ഉണ്ടായപ്പോഴും ഇന്നലെയും ഏകദേശം 75,000 അയ്യപ്പ ഭക്തർ ദർശനം നടത്തിയതായി കണക്കുകൾ. ഇതിൽ 54,692 പേരും വൈകിട്ട് ഏഴുവരെ വെർച്വൽ ക്യൂ വഴിയാണ് ദർശനം നടത്തിയത്. വലിയ തിരക്ക് അനുഭവപ്പെടാതിരുന്നതിനാൽ സ്പോട്ട് ബുക്കിങ് വഴിയും തീർഥാടകർ മലകയറി.

മണ്ഡലകാല ഉത്സവത്തിനായി നട തുറന്ന് 25 ദിവസത്തിലേക്ക് എത്തുമ്പോൾ ഇതുവരെ ആകെ 15,82,536 ലക്ഷം ഭക്തരാണ് ദർശനം നടത്തിയത്. കാനനപാതകൾ വഴിയും ധാരാളം ഭക്തർ സന്നിധാനത്തേക്ക് നേരിട്ട് എത്തുന്നുണ്ട്. ശബരിമലയിലെത്തുന്ന തീർഥാടകരുടെ എണ്ണം ദിനംപ്രതി ഉയരുമ്പോൾ സുരക്ഷയോടെ സന്നിധാനവും കാനനപാതയും പൂർണ സജ്ജം എന്നാണ് അധികൃതർ പറയുന്നത്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കാനനപാതയിൽ ഓരോ താവളങ്ങളിലായി ഭക്തരെ നിയന്ത്രിച്ച് സന്നിധാനത്തെ തിരക്ക് ഒഴിയുന്നതിന് അനുസരിച്ചാണ് കടത്തിവിടുന്നത്. സുരക്ഷ, വെള്ളം തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതിന് ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെയും എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തിൽ റവന്യൂ സ്‌ക്വാഡിനെയും പ്രത്യേകമായി ഏർപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതലായി ഒരു മിനിറ്റിൽ 80 – 85 പേരെയാണ് പതിനെട്ടാം പടിയിലൂടെ കയറ്റിവിടുന്നത്. നടപ്പന്തലിൽ മാളികപ്പുറങ്ങൾക്കും ഭിന്നശേഷിക്കാർക്കും ഒരുക്കിയ പ്രത്യേക നടപ്പാതയും അയ്യപ്പ ദർശനം എളുപ്പത്തിലാക്കുന്നു. സുരക്ഷാ ക്രമീകരണങ്ങൾക്കായി 1950 പോലീസുകാരെയാണ് ശബരിമലയിലാകെ വിന്യസിച്ചിട്ടുള്ളത്.

സന്നിധാനത്ത് എത്തുന്ന അയ്യപ്പഭക്തർക്കും ഉദ്യോഗസ്ഥകർക്കും ജീവനക്കാർക്കും ദാഹമകറ്റാൻ ദേവസ്വം ബോർഡിന്റെ സൗജന്യ ചുക്ക് വെള്ളവും ബിസ്കറ്റും വിതരണവും സജീവമാണ്. കാനനപാതയിൽ ജല അതോറിറ്റി പമ്പാ തീർഥം കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുടിവെള്ള കേന്ദ്രങ്ങളും പൂർണ സജ്ജം. ഭക്തജനത്തിരക്കിനെ തുടർന്ന് പമ്പയിൽ പുതിയ കിയോസ്കുകളും സ്ഥാപിച്ചിട്ടുണ്ട്.

എല്ലാം സജ്ജമെന്ന് അധികൃതർ പറയുമ്പോഴും ഇപ്പോഴും 10 മണിക്കൂർ വരെ നീളുന്ന കാത്തിരിപ്പിനൊടുവിലാണ് അയ്യപ്പ ദർശനം സാധ്യമാകുന്നതെന്നാണ് ഭക്തർ പറയുന്നത്. പമ്പ മുതൽ സന്നിധാനം വരെയുള്ള ക്യൂവിനു പുറമേ, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്നു നിലക്കൽ വരെ വാഹനത്തിൽ എത്തുന്നതിനും ഇതിലധികം സമയം വേണ്ടിവരുന്നു. മണിക്കൂറുകളോളമാണ് കാനനപാതകളിൽ വാഹനം പിടിച്ചിടുന്നത്. പ്രശ്‌നം പരിഹരിക്കാൻ ഉറപ്പു ലഭിക്കുന്നതല്ലാതെ ഫലത്തിൽ കാര്യമായ പുരോഗതി കാണുന്നുമില്ല.

രാവിലെ മുഖ്യമന്ത്രി അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗത്തിൽ പ്രശ്ന പരിഹാരത്തിനുള്ള തീരുമാനമുണ്ടാകും എന്നാണ് പ്രതീക്ഷ. തീർത്ഥാടകരുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് യുഡിഎഫ് സംഘം ഇന്ന് ശബരിമലയിൽ എത്തും.

ശബരിമലയിലെ തിരക്ക് നിയന്ത്രണ വിധേയമാക്കാൻ പൊലീസ് സ്വീകരിച്ച നടപടികൾ സന്നിധാനത്തിന്‍റെ ചുമതലയുള്ള എഡിജിപി ഇന്ന് ഹൈക്കോടതിയെ അറിയിക്കും. ഉച്ചയക്ക് 2 മണിയ്ക്കാണ് ഹൈക്കോടതി വിഷയം പരിഗണിക്കുക. തിരക്ക് നിയന്ത്രിക്കാൻ സ്വീകരിച്ച കാര്യങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ സഹിതം കാര്യങ്ങൾ വിശദീകരിക്കുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.ശബരിമലയിലെ തിരക്കിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി. നിലയ്ക്കലിലെ പാർക്കിംഗ് ഗ്രൗണ്ടിലെ പ്രശ്നം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ പത്തനംതിട്ട എസ്പിയോടും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. 


മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം

ശബരിമല തീ‍ർത്ഥാടനത്തിന്റെ സുഗമമായ നടത്തിപ്പിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാ‍ർ, ചീഫ് സെക്രട്ടറി, ദേവസ്വം ബോർ‍ഡ് പ്രസിഡന്റ്, ഡിജിപി എന്നിവ‍ർ പങ്കെടുക്കും. കഴിഞ്ഞ ദിവസങ്ങിളിലെ തിക്കും തിരക്കും കൂടി തീർത്ഥാടകർ ബുദ്ധിമുട്ടിയ സാഹചര്യത്തിലാണ് യോഗം ചേരുന്നത്. മണിക്കൂറുകളോളമാണ് തീർത്ഥാടക‍ർ ദ‍ർശനത്തിനായി കാത്തു നിൽക്കേണ്ടി വരുന്നത്. അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായാണ് യോഗം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button