ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ ചെന്നിത്തല നേരത്തെയറിഞ്ഞു,സമഗ്ര അന്വേഷണമാവശ്യപ്പെട്ട് കെ.സുരേന്ദ്രന്‍

സുല്‍ത്താന്‍ ബത്തേരി:ആഴക്കടല്‍ മത്സ്യബന്ധന കരാറിനെ കുറിച്ച് രമേശ് ചെന്നിത്തലയ്ക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സുല്‍ത്താന്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ക്ക് ഇതുസംബന്ധിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. സത്യാവസ്ഥ പുറത്തു കൊണ്ടു വരാന്‍ സമഗ്രമായ അന്വേഷണം കൊണ്ടു വരണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

പ്രശാന്തും ചെന്നിത്തലയുമായുള്ള ബന്ധം എല്ലാവര്‍ക്കും അറിയാവുന്നതാണ്. കരാര്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും അറിയാമായിരുന്നു. കൊള്ള മുതല്‍ പങ്കുവെച്ചതില്‍ തര്‍ക്കം ഉടലെടുത്തോ എന്ന സംശയം ബലപ്പെടുകയാണ്. അഴിമതി സംബന്ധിച്ച് തുറന്ന് പറയാന്‍ കമ്പനിയുടെ വക്താക്കള്‍ തയ്യാറാകണം. കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ് കരാറിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വെച്ചത്. കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ബഹളം വെയ്ക്കുന്നതില്‍ പ്രത്യേകിച്ച് എന്തെങ്കിലും താത്പ്പര്യം ഉണ്ടോ എന്നത് സംബന്ധിച്ചും അന്വേഷണം നടത്തേണ്ടതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബഫര്‍സോണ്‍ ആക്കുന്നത് സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ട് വെച്ച അതേ നിര്‍ദ്ദേശം തന്നെയാണ് പിണറായി സര്‍ക്കാരും നല്‍കിയിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ ഏതൊക്കെ നേതാക്കളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ട് തുടങ്ങി പല കാര്യങ്ങളും അന്വേഷിക്കേണ്ടതുണ്ട്. നമ്മുടെ മത്സ്യ സമ്പത്ത് കൊള്ളയടിക്കുന്നതോടൊപ്പം രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായി ഇത് മാറിയിരിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News