ജാമ്യമില്ല, ചന്ദ്രബാബു നായിഡു ജയിലിലേക്ക്

വിജയവാഡ: ടിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ജയിലിലേക്ക്. ജാമ്യം നിഷേധിച്ച്‌ വിജയവാഡയിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി.

ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ റിമാൻഡില്‍ വിട്ടു. 409 വകുപ്പ് ചുമത്തി, പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ കുറ്റകരമായ വിശ്വാസവഞ്ചന നടത്തിയെന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കോടതി ശരിവച്ചു. രാജമണ്ട്രി ജയിലിലേക്ക് ആയിരിക്കും നായിഡുവിനെ മാറ്റുക കോടതിയില്‍ നിന്ന് ഏതാണ്ട് 3 കിലോമീറ്റര്‍ ദൂരത്തുള്ള ജയിലിലേക്കുള്ള പാത മുഴുവൻ പൊലീസിന്‍റെയും പാരാമിലിറ്ററിയുടെയും വലയത്തിലാണുള്ളത്.

ഉടൻ ഹൈക്കോടതിയെ സമീപിക്കാൻ ടിഡിപി. ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാൻ ടിഡിപി. അഡ്വ. സിദ്ധാര്‍ഥ് ലുത്ര തന്നെ ഹൈക്കോടതിയിലും നായിഡുവിന് വേണ്ടി ഹാജരാകും. അര്‍ദ്ധരാത്രിയായാലും കോടതിയെ സമീപിക്കാനാണ് തീരുമാനം. സംസ്ഥാനമെമ്ബാടും കനത്ത പൊലീസ് ജാഗ്രതയും കാവലുമാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രതിഷേധങ്ങള്‍ ഒഴിവാക്കാൻ മുതിര്‍ന്ന പല ടിഡിപി നേതാക്കളെയും വീട്ടുതടങ്കലിലാക്കുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടുണ്ട്.. 24-ാം തീയതി വരെയാണ് റിമാൻഡില്‍ വിട്ടിരിക്കുന്നത്.

ഇന്നലെ ആന്ധ്രയിലെ നന്ത്യാലില്‍ നിന്നാണ് നായിഡുവിനെ ആന്ധ്ര പൊലീസിന്റെ സിഐഡി വിഭാഗം അറസ്റ്റ് ചെയ്തത്. ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. മാനവ വിഭവ ശേഷി വികസനവുമായി ബന്ധപ്പെട്ട് സീമൻസ് ഇൻഡസ്ട്രി സോഫ്റ്റ്വേയര്‍ ഓഫ് ഇന്ത്യ എന്ന കമ്ബനി സര്‍ക്കാരില്‍ നിന്ന് കോടികള്‍ തട്ടിയെന്നാണ് കേസ്.

2014-ല്‍ നായിഡു മുഖ്യമന്ത്രി ആയിരിക്കുമ്ബോഴാണ് ഈ കമ്ബനിയുമായി ആന്ധ്ര സര്‍ക്കാര്‍ കരാര്‍ ഒപ്പിടുന്നത്. ഇതില്‍ അഴിമതിയുണ്ടെന്നും മുൻ മുഖ്യമന്ത്രിയായ നായിഡുവിന് പങ്കുണ്ടെന്നുമാണ് സിഐഡി വിഭാഗം കണ്ടെത്തല്‍.

സംസ്ഥാന മന്ത്രിസഭയെ തെറ്റിധരിപ്പിച്ചാണ് കരാര്‍ ഒപ്പിട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കരാറുകളില്‍ കൃത്രിമം കാണിക്കല്‍, പൊതുപണം ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റങ്ങളാണ് നായിഡുവിനെതിരെ ചുമത്തിയിട്ടുള്ളത്. ജിഎസ്ടി, ഇന്റലിജൻസ്, ഐടി, ഇഡി, സെബി തുടങ്ങിയ സര്‍ക്കാര്‍ ഏജൻസികളെല്ലാം അഴിമതിയെക്കുറിച്ച്‌ നേരത്തെ അന്വേഷണം നടത്തിയിരുന്നു. 2014 ല്‍ ചന്ദ്രബാബു നായ്ഡു അധികാരത്തിലേറിയതിന് രണ്ട് മാസത്തിന് ശേഷമാണ് ഈ അഴിമതി വിവരം പുറത്ത് വന്നത്. 3,356 കോടിയുടെ പദ്ധതിക്ക് 10 ശതമാനമായിരുന്നു സര്‍ക്കാര്‍ വിഹിതം. സീമൻസ് കമ്ബനി 90 ശതമാനം വിഹിതവും നല്‍കമെന്നായിരുന്നു കരാര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News